മഹാരാഷ്ട്ര: കനത്തമഴയില്‍ മഹാരാഷ്ട്രയിലെ രത്നഗിരി തീവാരെ അണക്കെട്ട് തകര്‍ന്ന് മരണം ഒമ്പതായി. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയിലായിരുന്നു അപകടം നടന്നത്. 25 പേരെ കാണാതാക്കുകയും 15 വീടുകള്‍ ഒലിച്ചുപോവുകയും ചെയ്തു. രണ്ടുദിവസം നീണ്ടുനിന്ന മഴയെത്തുടര്‍ന്നാണ് അണക്കെട്ട് തകര്‍ന്നത്.
കാണാതായവരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. അണക്കെട്ട് തകര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ ഗ്രാമങ്ങള്‍ മുങ്ങുകയായിരുന്നു. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് മഴ തടസമാവുകയാണെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ മഴയില്‍ ഏഴ് ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. കര-വ്യോമ-ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടില്ല.
കനത്തമഴയിലും വെള്ളക്കെട്ടിലും മഹാരാഷ്ട്രയില്‍ ഇന്നലെമാത്രം 26 മരണങ്ങളാണ് ഉണ്ടായത്. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രതാ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക