ദില്ലി: സർവർ തകരാർ മൂലം ലോകമെമ്പാടും ഫേസ്ബുക്ക് സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ട്. ഇതേ പ്രശ്നം ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ട വൈകിട്ട് ആറ് മണിയോടെയാണ് ഫേസ്ബുക്കില്‍ പ്രശ്നം തുടങ്ങുന്നത്. അമേരിക്കയിലും യൂറോപ്പിലുമാണ് പ്രശ്നം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും ആസ്ട്രേലിയയിലും, ബ്രസീലിലും സേവനങ്ങള്‍ക്ക് തടസം നേരിടുന്നുണ്ട്.
കൊളമ്പിയ, ജപ്പാന്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായാണ് ഭൂരിപക്ഷം ഉപയോക്താക്കളും പരാതിപ്പെടുന്നത്.
സമാനമായ പ്രശ്നം കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനും സംഭവിച്ചിരുന്നു. അന്നും വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ താറുമാറാകുകയും പലര്‍ക്കും ലോഗിന്‍ ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുകയും ചെയ്തിരുന്നു.
ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ്വര്‍ക്ക് സേവന ദാതാവും ഇന്റര്‍നെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിലെ തകരാറാണു പ്രശ്നത്തിനു കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയര്‍ തകരാറിനെ തുടര്‍ന്നു നിശ്ചലമായെന്നാണു സൂചന. നെറ്റ്വര്ക്കില് ഉടനീളം പ്രശ്നം നേരിടുന്നതായി മനസ്സിലാക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്നും ക്ലൗഡ്ഫെയര്‍ സിഇഒ മാത്യൂ പ്രൈസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക