ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിക്കുക. അര നൂറ്റാണ്ടിനുശേഷം ഒരു വനിത, ബജറ്റുമായി പാർലമെന്റിലെത്തുകയാണെന്ന പ്രത്യേകത കൂടി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കന്നി ബജറ്റിനുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കുക അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യത്തിൽ എത്തുമോ എന്ന കടമ്പ കൂടി ബജറ്റിനുണ്ട്.
സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് കന്നി ബജറ്റ് അവതരിപ്പിക്കുന്ന നിര്‍മല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ.
കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഉണ്ടാകും. കാര്‍ഷിക പ്രതിസന്ധി മറികടക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഉള്ള വലിയ പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം.
കാര്‍ഷിക-തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. കൂടാതെ വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സര്‍വ്വേ നിര്‍ദ്ദേശം.
വിവിധ മേഖലകൾ ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്,
ശമ്പളവരുമാനക്കാർ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റിൽ അഞ്ച് ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനക്കാരെ ആദായ നികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ, നികുതിവിധേയ വരുമാനം അതിന് മുകളിലായാൽ ഒരു നേട്ടവുമില്ല. അതിനാൽ, ഉയർന്ന വരുമാനക്കാർക്ക് കൂടി നികുതിയിൽ ഇളവ് നൽകുന്ന തരത്തിൽ സ്ലാബിൽ ആശ്വാസം നൽകിയേക്കും.
നിലവിൽ അഞ്ചു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 20 ശതമാനമാണ് ആദായ നികുതി. അത് 10 ശതമാനമാക്കണമെന്ന ആവശ്യം ശക്തമാണ്. മുകളിലേക്കുള്ള സ്ലാബുകളിലും ആനുപാതികമായി ഇളവ് പ്രതീക്ഷിക്കുന്നു.
നോട്ട് നിരോധനം, ജി.എസ്.ടി. എന്നിവ ഒന്നിന് പുറകെ ഒന്നായി വന്നതോടെ റിയൽ എസ്റ്റേറ്റ് രംഗം മാന്ദ്യത്തിന്റെ പിടിയിലാണ്. ഈ മേഖലയ്ക്ക് കൂടുതൽ ഉണർവേകുന്നതിനായി ഭവനവായ്പയ്ക്ക് കൂടുതൽ ആദായ നികുതി ഇളവ് നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ഭവനവായ്പയ്ക്കുള്ള പലിശ ഇനത്തിൽ ആദായ നികുതിയിൽ രണ്ടുലക്ഷം രൂപയുടെ ഇളവാണ് നിലവിലുള്ളത്. ഇത് ഉയർത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ, രണ്ടാമത്തെ വീടിനുകൂടി ആനുകൂല്യം ലഭ്യമാക്കിയേക്കും.
‘പ്രധാനമന്ത്രി ആവാസ് യോജന’ (പി.എം.എ.വൈ.) പ്രകാരമുള്ള പലിശ സബ്സിഡിക്ക് അർഹമായ വീടുകളുടെ വിസ്തീർണം ഉയർത്തിയേക്കും. ചെലവുകുറഞ്ഞ പാർപ്പിടങ്ങൾക്ക് കൂടുതൽ ഇളവ് വേണമെന്ന് നിർമാണമേഖല ആവശ്യപ്പെടുന്നുണ്ട്.
വ്യാവസായിക ഉത്പാദനം ഉയർത്താനായി ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. കോർപ്പറേറ്റ് ടാക്സ് നിലവിലുള്ള 25 ശതമാനത്തിൽ നിന്ന് 20 ശതമാനമായെങ്കിലും കുറയ്ക്കുമെന്നാണ് കരുതുന്നത്. വൻകിട കമ്പനികളുടേത് 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായെങ്കിലും താഴ്ത്തിയേക്കും.
രാജ്യത്തെ എല്ലാ കർഷകർക്കും പ്രതിവർഷം 6,000 രൂപ നൽകുന്ന ‘പ്രധാനമന്ത്രി കൃഷിസഹായ പദ്ധതി’ ഈ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര, ഹരിയാണ എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിൽ സഹായധനം 8,000 രൂപയെങ്കിലുമായി ഉയർത്തിയേക്കും.
‘മാന്ദ്യത്തിനിടയിലും രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ഉണർവുണ്ടാക്കുന്ന മേഖലയാണ് സ്റ്റാർട്ട് അപ്പ്. എന്നാൽ, വളർന്നുവരുന്ന സംരംഭങ്ങളുടെമേൽപ്പോലും ഉയർന്ന നികുതി ചുമത്തുന്ന രീതിയാണ് രാജ്യത്തുള്ളത്. ഇത് ഒഴിവായാൽ വൻകിട നിക്ഷേപകർ ഇനിയും ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകളിൽ വൻതോതിൽ മുതൽമുടക്കും. ഇത് ബോധ്യപ്പെട്ടാൽ ‘ഏഞ്ചൽ നികുതി’ ഉൾപ്പെടെ സ്റ്റാർട്ട് അപ്പുകളുമായി ബന്ധപ്പെട്ട നികുതികളിൽ ഇളവുണ്ടാകും.
ഇത്രയും കാര്യങ്ങൾ നിർമല സീതാരാമൻ പ്രധാനമായും ബജറ്റിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക