തിരുവനന്തപുരം: തിരുവനന്തപുരത്ത് പാളയത്ത് മീൻ മാര്‍ക്കറ്റിൽ സംഘര്‍ഷം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയക്ക് എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. അഴുകിയ മത്സ്യം വിൽപനയ്ക്ക് കൊണ്ടുവരുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ മീൻ മാർക്കറ്റിൽ പരിശോധനയ്ക്കെത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെ മീൻ മാര്‍ക്കറ്റിലുള്ളവര്‍ തടഞ്ഞതോടെയാണ് വാക്കേറ്റവും സംഘര്‍ഷവുമായത്. രാവിലെ ഒരു മണിക്കൂറോളം ആയിരുന്നു പരിശോധന.
അമോണിയ കലര്‍ന്നതും പഴകിയതും പുഴുവരിച്ചതുമായ മീൻ വിൽപ്പനയ്ക്ക് എത്തുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യോഗസ്ഥരും നഗരസഭാ ജീവനക്കാരും പരിശോധനയ്ക്ക് എത്തിയതോടെ കച്ചവടക്കാരുമായി വാക്കേറ്റമായി. പഴകിയ മീൻ എന്ന് ആരോപിച്ച് നല്ല മീനും പിടിച്ചെടുക്കുന്നുവെന്ന് കച്ചവടക്കാർ പറയുന്നത്. ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്കേറ്റം ഇയ്ക്ക് ചെറിയ സംഘര്‍ഷത്തിലേക്കും എത്തുകയായിരുന്നു.
എഴുപത് കിലോയോളം ചൂര മീൻ പഴകിയതെന്ന് കണ്ടെത്തി മീൻ മാര്‍ക്കറ്റിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അമോണിയ കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകളും എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക