സ്മാർട്ട് ഫോൺ ഉപഭോക്താക്കളെ ആശങ്കയിലാക്കി പുതിയ മാൽവെയർ .ഏജന്റ് സ്മിത്ത് എന്ന മാൽവെയർ ലോകത്താകെ 2.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 1.5 കോടിയാളുകള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.
സാമ്പത്തിക ലാഭത്തിന് വേണ്ടി വ്യാജ പരസ്യങ്ങള്‍ കാണിക്കുന്നതിനാണ് ഏജന്റ് സ്മിത്ത് എന്ന മാല്‍വെയറിനെ ഉപയോഗിക്കുന്നത്. ഹീനമായ മറ്റ് പല പ്രവൃത്തികള്‍ക്കും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈബര്‍ സുരക്ഷാ സ്ഥാപനം ചെക്ക്പോയിന്റ് റിസര്‍ച്ച് പറയുന്നു.
ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനെന്ന രീതിയിലാണ് ഈ മാല്‍വെയര്‍ എത്തുന്നത്. ഉപയോക്താവറിയാതെ ആന്‍ഡ്രോയിഡിന്റെ സുരക്ഷാ പരിമിതികള്‍ മുതലെടുത്ത് അവ ഫോണില്‍ കടന്നു കയറുകയും ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് കൃത്രിമത്വം കാണിച്ച് മറ്റൊരു പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു. ജനപ്രിയമായ തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോര്‍ ആയ 9ആപ്പ്സില്‍ നിന്നാണ് ഏജന്റ് സ്മിത്തിന്റെ ഉത്ഭവം എന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് പറയുന്നു.
അറബിക്ക്, ഹിന്ദി, ഇന്‍ഡൊനീഷ്യന്‍, റഷ്യന്‍ ഭാഷക്കാരെയാണ് ഈ മാല്‍വെയര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മാല്‍വെയര്‍ ബാധിതരായവര്‍ ഭൂരിഭാഗവും ഇന്ത്യയും അയല്‍ രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശുമാണ്.
ഓസ്ട്രേലിയയിലും യുകെയിലും യുഎസ്എയിലും ഈ മാല്‍വെയര്‍ ബാധിച്ച ഉപകരണങ്ങള്‍ ഉണ്ടെന്നും ചെക്ക് പോയിന്റ് റിസര്‍ച്ച് പറഞ്ഞു. മാല്‍വെയറുകളില്‍ ലോട്ടൂര്‍, ട്രിയാഡ, സ്ടോര്ഗ് തുടങ്ങിയവയാണ് മുന്നിലുള്ളതെന്ന് ചെക്ക് പോയിന്റ് റിസര്‍ച്ച് പറഞ്ഞു.
വ്യാജ പരസ്യങ്ങള്‍ കാണിക്കുന്നതിനാണ് ലോട്ടൂര്‍ മാല്‍വെയര്‍ ഉപയോഗിക്കുന്നത്. മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് വഴിയൊരുക്കുകയാണ് ട്രിയാഡ ചെയ്യുന്നത്. ഫോണില്‍ ശക്തമായ സ്വാധീനം പിടിച്ചടക്കാന്‍ കഴിവുള്ള മാല്‍വെയറാണ് സ്ടോര്ഗ്. അനുവാദമില്ലാതെ മറ്റ് ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഇതിന് സാധിക്കും.
തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാവില്ലെന്നും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വാസയോഗ്യമായ ആപ്പ്സ്റ്റോറുകള്‍ മാത്രമേ ഉപയോഗിക്കാവെന്നും ചെക്ക് പോയിന്റ് റിസര്‍ച്ച് പറഞ്ഞു.
സൈബർ യുഗത്തിൽ ഇത്തരം അപകടകരമായ മാൽവെയറുകൾ വളരെ പെട്ടന്നാണ് വ്യാപിക്കുന്നതെന്നും പോയിന്റ് റിസർച്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക