തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥി നേതാക്കളും അവരുടെ അടുപ്പക്കാരും പരീക്ഷയില്‍ ‘ഉന്നത വിജയം’ നേടുന്നത് അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ യൂണിവേഴ്സിറ്റി ആലോചിക്കുന്നു. ഉത്തരക്കടലാസുകള്‍ പരീക്ഷയ്ക്കു മുന്‍പ് ജീവനക്കാര്‍ ചോര്‍ത്തി നല്‍കുമെന്നാണു പ്രധാന ആരോപണം വരുന്നത് ഇതിനെ തുടർന്നാണ് യൂണിവേഴ്സിറ്റി പരിശോധന നടത്താൻ ആലോചിക്കുന്നത്.
ക്ലാസില്‍ വരാത്ത എസ്എഫ്ഐ നേതാക്കളും പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരും യൂണിവേഴ്സിറ്റി പരീക്ഷയില്‍ വിജയം നേടുന്നത് ചില അധ്യാപകരുടെയും ജീവനക്കാരുടെയും സഹായത്തോടെയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.
ഇടതു സംഘടനയില്‍ സജീവമായ അധ്യാപകരാണെങ്കില്‍ പേപ്പര്‍ പുറത്തുകൊണ്ടുപോയി എഴുതി തിരികെയെത്തിക്കാന്‍ അനുവദിക്കുന്നതായും ആക്ഷേപമുണ്ട്. പരീക്ഷയെഴുതാനറിയാത്തവര്‍ക്ക് പകരക്കാര്‍ പരീക്ഷയെഴുതി നല്‍കും. കയ്യക്ഷരവും സീരിയല്‍ നമ്പറും പരിശോധിച്ചാല്‍ തട്ടിപ്പ് വ്യക്തമാകും. കേരള യൂണിവേഴ്സിറ്റിയും ഈ രീതിയിലുള്ള പരിശോധനയ്ക്കാണു തയാറെടുക്കുന്നത്.
സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ച് കോളജുകളില്‍ പ്രവേശനം നേടുകയും പിന്നീട് പിഎസ്സി പരീക്ഷയില്‍ വെയിറ്റേജ് കിട്ടാനുപയോഗിക്കുകയും ചെയ്യുന്ന വലിയ സംഘം തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സ്പെഷല്‍ ബ്രാഞ്ചിനു ലഭിച്ച വിവരം. ബേസ്ബാള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തതായി കാണിച്ച് ശിവരഞ്ജിത് പിഎസ്സിക്ക് നല്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
യൂണിവേഴ്സിറ്റി കോളജില്‍ പ്രവേശനം നേടാനായി എസ്എഫ്ഐ അനുഭാവികളില്‍ പലരും വ്യാജ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റാണ് ഉപയോഗിക്കുന്നതെന്നു വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ശിവരഞ്ജിത് ഉള്‍പ്പെടെയുള്ളവര്‍ സ്പോര്‍ട്സ് ക്വാട്ടയിലാണ് പ്രവേശനം നേടിയത്. പാര്‍ട്ടി നേതൃത്വത്തിന്റെ ശുപാര്‍ശയുള്ളതിനാല്‍ അധ്യാപകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാറില്ല. സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ യഥാര്‍ഥമാണോയെന്നു പരിശോധിക്കണമെന്നു സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തെങ്കിലും യൂണിവേഴ്സിറ്റി കോളജില്‍ ഇത് അട്ടിമറിക്കപ്പെട്ടു.
സ്പോര്‍ട്സ് വെയിറ്റേജിലൂടെ സര്‍ക്കാര്‍ ജോലി കിട്ടാനായി എസ്എഫ്ഐ നേതാക്കളെ ഏതെങ്കിലും കായിക ടീമില്‍ ഉള്‍പ്പെടുത്തും. ദേശീയതലത്തിലെ മത്സരത്തില്‍ പങ്കെടുത്താല്‍പോലും വെയിറ്റേജ് മാര്‍ക്കു ലഭിക്കും. പിഎസ്സിക്ക് നല്കുന്ന സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ ‘കൗണ്ടര്‍ സൈനും’ വേണമെന്നാണ് നിബന്ധന. രാഷ്ട്രീയമായി സ്വാധീനിക്കുകയോ വ്യാജരേഖകള്‍ ഉണ്ടാകുകയോ ചെയ്താണ് പാര്‍ട്ടിക്കാരായ ഉദ്യോഗാര്‍ഥികള്‍ ഇതിനെ മറികടക്കുന്നത്. ശിവരഞ്ജിത്തിന് പിഎസ്സി പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായി 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്കാണ് ലഭിച്ചത്. ഇനി ഇതുമായി ബന്ധപെട്ട് കൂടുതൽ പരിശോധനകൾ യൂണിവേഴ്സിറ്റി അധികൃതരും പോലീസും നടക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക