കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കൊടിമരം സ്ഥാപിക്കാനുള്ള എബിവിപിയുടെ നീക്കം കോളേജ് അധികൃതരും പോലീസും ചേര്‍ന്ന് തടഞ്ഞു. നേരത്തേ സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും കൊടിമരം സ്ഥാപിക്കാനെത്തിയവരെയാണ് ക്യാമ്പസ്സിന് പുറത്ത് പോലീസ് തടഞ്ഞത്.
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എബിവിപി സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാള്‍ എടുത്തു മാറ്റിയതാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. വിശാല്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി ക്യാമ്പസ്സിൽ കൊടിമരം സ്ഥാപിക്കുമ്പോൾ തന്നെ പരിപാടി കഴിഞ്ഞാലുടന്‍ ഇത് മാറ്റണമെന്ന് പോലീസും പ്രിന്‍സിപ്പാളും എബിവിപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പരിപാടി കഴിഞ്ഞ ശേഷം കൊടി നീക്കം ചെയ്യാന്‍ പ്രിന്‍സിപ്പല്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും എബിവിപി തയ്യാറാവാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ തന്നെ കൊടിമരം എടുത്തു മാറ്റിയത്.
കൊടിമരം മാറ്റുമ്പോൾ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രിന്‍സിപ്പലിന് ഒപ്പം ഉണ്ടായിരുന്നു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് മുൻപ് പതാക ഉയര്‍ത്തിയിരുന്നതെന്ന് എബിവിപി നേതൃത്വം പറയുന്നു. എസ്എഫ്ഐ നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ പ്രിന്‍സിപ്പല്‍ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. ഇതിലും ഭേദം പ്രിന്‍സിപ്പല്‍ എസ്എഫ്ഐയുടെ അടിമയാണെന്ന് സമ്മതിക്കുകയായിരുന്നുവെന്നും എബിവിപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഞങ്ങളുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ ധര്‍മടം വെള്ളൊഴുക്കിലെ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് വീടിന്റെ മുന്നില്‍ എബിവിപിയുടെ കൊടിമരവും നാട്ടി പ്രതിഷേധിച്ചു.
ഇന്ന് വീണ്ടും കൊടിമരം സ്ഥാപിക്കാനായി എത്തിയ എബിവിപി പ്രവര്‍ത്തകരെ കോളേജിനു പുറത്ത് പോലീസ് തടയുകയായിരുന്നു. ഇതോടെ എബിവിപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായി. ക്യാമ്പസ്സിൽ കൊടി ഉയര്‍ത്തുമെന്ന നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എബിവിപി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേത്യത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക