പ്രണയ നൈരാശ്യം മൂലം രാത്രിയില്‍ കാമുകിയുടെ വീടിന്റെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്സിനേയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി. കോവളം സ്വദേശിയായ 29കാരനായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഒടുവില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അര്‍ധരാത്രിയോട സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് യുവാവിനെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8.30മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ യുവതിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാല്‍ ഒന്നിച്ചുതാമസിക്കാന്‍ വിളിച്ചപ്പോള്‍ യുവതി ചെല്ലാന്‍ കൂട്ടാക്കിയില്ല. ഇതോടെ യുവതിയുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയ ശേഷം 80അടി താഴ്ചയുള്ള കിണറ്റില്‍ പകുതിയോളം ഇറങ്ങിനിന്ന് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വിഴിഞ്ഞം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. മണിക്കൂറുകളോളം കിണറ്റില്‍ നിന്ന യുവാവ് ഭിത്തിയില്‍ തലയിടിച്ച് മുറിവേല്പിച്ചു. അനുനയിപ്പിച്ച് പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ അവശനായ യുവാവ് തന്നെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഫയര്മാന് മോഹനന് കിണറ്റില്‍ ഇറങ്ങി അടുത്തെത്തിയപ്പോള്‍ യുവാവ് കിണറ്റിലേക്ക് ചാടി. 10 അടിയിലധികം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ മുങ്ങിത്താണ യുവാവിനെ രാത്രി 11.30 മണിയോടെ വലയില്‍ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു. കിണറില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചിരുന്നില്ല.
മോഹനനെ കൂടാതെ സ്റ്റേഷന് ഓഫീസര്‍ രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ലീഡിങ് ഫയര്മാന് അനില്‍കുമാര്‍, ഫയര്മാന്മാരായ സജിന്‍ ജോസ്, രതീഷ്, ഡ്രൈവര്‍ രാജശേഖരന്, ഹോം ഗാര്‍ഡ് ശശി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. വിവരമറിഞ്ഞ കോവളം പോലീസും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക