നായ ഓരിയിടുന്നതിന്റെ കാരണം തേടി മുഖ്യവിവരാവകാശ കമ്മിഷണനെ ഒരാള്‍ സമീപിച്ച സംഭവം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പത്തനംതിട്ടയിലാണ് ഈ വിചിത്ര സംഭവം നടന്നത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശി അശോകനാണ് അയല്‍വാസിയുടെ വീട്ടിലെ നായയുടെ ഓരിയിടലിന് കാരണം തേടി വിവരാവകാശം നല്‍കിയത്. 2014-ലാണ് അയല്‍വാസിയുടെ ലിങ്കുവെന്ന നായ അശോകന്റെ ഉറക്കം കെടുത്തുന്നുവെന്നും നായ ഓരിയിടുന്നത് എന്തിനാണെന്നും ചൂണ്ടി കാട്ടി ഒരു വിവരാവകാശം നല്‍കിയത്.
അയല്‍ വീട്ടിലെ നായ രാത്രി നിര്‍ത്താതെ ഓരിയിടുന്നതിനാല്‍ രാത്രി ഉറക്കം കിട്ടുന്നില്ല എന്നതായിരുന്നു അശോഖന്റെ പരാതി. അയല്‍ക്കാരനോട് പറഞ്ഞിട്ടും പരിഹാരമായില്ല. പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നായയെ വളര്‍ത്താനുള്ള ലൈസന്‍സ് ഉണ്ടെന്നായിരുന്നു മറുപടി. ലൈസന്‍സിന്റെ മാനദണ്ഡമെന്താണെന്ന് വിവരാവകാശ നിയമ പ്രകാരം ചോദിച്ചു. ആരോഗ്യമുള്ള നായയാവണമെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മറുപടി. അതിനെ തുടര്‍ന്ന് അശോഖന് ലൈസന്‍സ് നല്കിയ ഡോക്ടറെ കണ്ട് നായ ഓരിയിടുന്നതിന്റെ കാരണം തിരക്കി. എന്നാല്‍ മറുപടിയൊന്നും തന്നെ ലഭിച്ചില്ല.
ഉത്തരം കാത്തിരുന്ന അശോകന് മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് ലഭിച്ചത് അസഹനീയമായ മറുപടിയായിരുന്നു. ഇതോടെ അശോകന് അപ്പീലിന് പോയി. ലിങ്കുവിന്റെ ഓരിയിടലിന് 2014 മുതല്‍ ഉത്തരം തേടി സര്‍ക്കാരില്‍ കത്തിടപാടുകള്‍ നടക്കുകയാണ്. ഇതിന്റെ അന്തിമ തീരുമാനം അറിയിക്കാനാണ് മറ്റു പരാതികള്‍ക്കൊപ്പം ചൊവ്വാഴ്ച തിരുവനന്തപുരത്തെ വിവരാവകാശ കമ്മീഷണര്‍ ഓഫീസിലിരുന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ അശോകന്റെ പരാതിയും പരിഗണിച്ചത്. കലക്ടറേറ്റിലെ വിഡിയോ കോണ്‍ഫറന്‍സ് മുറിയില്‍ പരാതിക്കാരുമെത്തിയിരുന്നു. കൂടാതെ മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സര്ജന് ഡോ. ബിജു മാത്യു, ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ ബി.എസ്. ബിന്ദു എന്നിവരും ഹാജരായി.
വിവരാവകാശ നിയമം ദുര്‍വിനിയോഗം ചെയ്യരുതെന്ന് കമ്മീഷണര്‍ അശോകനോട് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും തന്റയും സമയം പാഴാവുകയാണ്. എന്നാല്‍, അറിയാനുള്ള അവകാശം കൊണ്ടാണ് അപേക്ഷ നല്‍കിയതെന്ന് അശോകന് വിശദീകരിച്ചു. എന്നാല്‍, പൊതു അധികാരിയില്‍ ഉള്ള രേഖയും രജിസ്റ്ററും അടിസ്ഥാനമാക്കിയേ മറുപടി തരാന്‍ കഴിയൂവെന്നും വിവരങ്ങള്‍ ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കില്ലെന്നും കമ്മീഷണര്‍ മറുപടി നല്കി. എന്നാല്‍ നായ ഇതിനോടകം ഓരിയിടല്‍ നിര്‍ത്തി.
നായ ഓരിയിടുന്നത് എന്തുകൊണ്ട് എന്ന ചേദ്യവുമായി വിവരാവകാശ കമ്മിഷനെ സമീപിച്ച അപേക്ഷകനെ കമ്മിഷണര്‍ വിന്‍സെന്റ് എം.പോള്‍ താക്കീതുചെയ്തിരുന്നു. ചോദ്യം വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും പൊതു അധികാരിയില്‍ ലഭ്യമായ രേഖകള്‍, രജിസ്റ്ററുകള്‍ എന്നിവയില്‍ നിന്ന് മാത്രമേ വിവരാവകാശ നിയമപ്രകാരം മറുപടി തരാന്‍ കഴിയൂവെന്ന് അപേക്ഷകനെ രണ്ടു തവണ അറിയിച്ചിരുന്നെന്നും വ്യക്തമാക്കിക്കൊണ്ടാണ് കമ്മിഷണറുടെ താക്കീത്. അശോകന്റെ ചോദ്യത്തിന് മറുപടി വിവരാവകാശ നിയമപ്രകാരം ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണവകുപ്പാണ് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക