യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കുത്തി പരിക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും യൂണിവേഴ്സിറ്റി കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് കത്തി കണ്ടെത്തിയത്. കോളേജിലെ ചവറു കൂന്നയ്ക്കുള്ളിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ നേതാവുമായ ശിവരഞ്ജിത്താണ് ചവറുകൂനയില്‍ നിന്നും കത്തി പോലീസിന് കാണിച്ചു കൊടുത്തത്.
സംഘര്‍ഷമുണ്ടായ ഓഡിറ്റോറിയം പരിസരം, അഖിലിന് കുത്തേറ്റ സ്ഥലം എന്നിവിടങ്ങളില്‍ പ്രതികളുമായി എത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ക്യാമ്പസ്സിലെ പ്രധാന കവാടത്തിനു സമീപമുള്ള ചവറുകൂനയിലാണ് പ്രതികള്‍ അഖിലിനെ കുത്തിയ ശേഷം കത്തി ഒളിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനാണ് പോലീസ് സംഘം പ്രതികളെ കോളേജിലേക്ക് നേരിട്ടെത്തിച്ചത്. മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്ന് ദിവസത്തേയ്ക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അഖിലിനെ കുത്താന്‍ ഉപയോഗിച്ച് കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നും കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കത്തിക്കുള്ളൂവെന്നും പൊലീസ് പറയുന്നു. കോളേജിലെ യൂണിയന് മുറിയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
സംഘര്‍ഷത്തിനിടെയാണ് അഖിലിനെ കുത്തിയത്. അതോടെ ക്യാമ്പസ്സിനകത്ത് വലിയ ബഹളമായി. നസീമിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെടെ പോലീസ് വന്നെന്ന സൂചന കിട്ടിയപ്പോഴാണ് കത്തി ചവറ് കൂനയ്ക്കകത്ത് ഒളിപ്പിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക