ഒമാനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കെടുപ്പിൽ 65,397 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് തിരിച്ചുവന്നതായി കണക്കുകൾ. 2018 മേയ് മുതല്‍ 2019 മേയ് വരെയുള്ള കണക്കുകളാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷൻ സെന്റര്‍ പുറത്തുവിട്ടത്. സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രവാസികൾക്ക് തിരിച്ചടിയായത്.
കഴിഞ്ഞ വര്‍ഷം മേയില്‍ 18.54 ലക്ഷമായിരുന്നു പ്രവാസികള്‍. ഈ വര്‍ഷം 17.87 ലക്ഷമായി കുറഞ്ഞു.
നിര്‍മാണ മേഖലയിലാണ് പ്രവാസികൾ വലിയ തോതില്‍ കുറഞ്ഞത്. കൃഷി, മത്സ്യബന്ധനം, വനപരിപാലനം എന്നീ മേഖലയിലും പ്രവാസികളുടെ എണ്ണം കുറഞ്ഞു. ഖനനം, ക്വാറി, വൈദ്യുതി, ഗ്യാസ്, ഗതാഗതം, സംഭരണം, ധനകാര്യം, ഇൻഷുറന്‍സ് തുടങ്ങിയ മേഖലകളിലും പ്രവാസികള്‍ കുറഞ്ഞു. ഒരു വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ സ്വദേശിവത്ക്കരണമാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ആരോഗ്യ മേഖലയില്‍ മാത്രം 3,000ത്തോളം വിദേശികള്‍ക്ക് പകരം ഒമാനികളെ നിയമിച്ചു.
പ്രവാസികള്‍ കുറയുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയെ വലിയ തോതില്‍ ബാധിച്ചു. വാടക നിരക്ക് കുറയാന്‍ ഇത് ഇടയാക്കിയിരിക്കുകയാണ്. താമസ കെട്ടിടങ്ങള്‍ വര്‍ധിക്കുക കൂടി ചെയ്തതോടെ ഉടമകള്‍ വാടക കുറയ്ക്കേണ്ടിവന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക