ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലോക്സഭയില്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് അന്തം വിട്ടിരിക്കുകയാണ് ഡോക്ടർമാരും ശാസ്ത്രജ്ഞരും ശാസ്ത്ര ലോകവും. ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ ജലത്തിന്റെ അത്ഭുതസിദ്ധിയെ കുറിച്ചായിരുന്നു അധ്യക്ഷന്റെ വാക്കുകൾ. സുഖപ്രസവത്തിന് നദീജലം കുടിച്ചാല്‍ മതിയെന്നും സിസേറിയന് ഒഴിവാക്കാന്‍ ഉത്തരാഖണ്ഡിലെ ഗരുഡ് ഗംഗ നദിയിലെ ജലത്തിന് കഴിയുമെന്ന് ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ അജയ് ഭട്ട് പറഞ്ഞത് പാര്‍ലമെന്റിലാണ്. ലോക്സഭയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഭട്ട് ഈ പ്രസ്താവന നടത്തിയത്. പ്രസവത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ ഈ നദിയിലെ ജലം കുടിക്കുന്നത് അത്യുത്തമമാണെന്നും, നദീജലത്തിന്റെ ഗുണങ്ങള്‍ വിശദീകരിക്കവേ ഭട്ട് ചൂണ്ടിക്കാട്ടി. പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ നദിയിലെ കല്ല് എടുത്ത് വയറില്‍ ഉരസുകയും കല്ല് പൊടിച്ച് നദീജലത്തില്‍ കലക്കി കുടിക്കുകയും ചെയ്താല്‍ മതി. സിസേറിയനൊന്നും വേണ്ടിവരില്ല. എംപി പറഞ്ഞു.
ചുരുക്കം ചിലയാള്‍ക്കാര്‍ക്ക് മാത്രമേ ഗരുഡ് ഗംഗ നദിയിലെ ജലത്തിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് അറിയുള്ളൂ എന്നും, പാമ്പുകടിയേറ്റവരെ രക്ഷിക്കാന്‍ ഈ നദിയിലെ കല്ലുകള്‍ ഉരച്ച് ചേര്‍ത്ത വെള്ളം നല്കിയാല് മതിയെന്നും അജയ് ഭട്ട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു കഥയും അജയ് ഭട്ട് ലോക്സഭാ എംപിമാര്‍ക്കായി വിശദീകരിച്ചു. പണ്ട്, ഇവിടെയൊരു വീട്ടില്‍ വീട്ടില്‍ ഒരു സര്‍പ്പം കയറി ഒളിച്ചിരുന്നുവെന്നും ഭയന്ന് പുറത്തിറങ്ങിയ ഗൃഹനാഥന് ഈ നദീതീരത്തുള്ള ഒരു സന്യാസി നദിയിലെ കല്ല് നല്‍കിയെന്നും ഇതുമായി വീട്ടില്‍ പ്രവേശിക്കാന്‍ പറഞ്ഞുവെന്നും ഭട്ട് ലോക്സഭയില്‍ പറഞ്ഞു. ഗൃഹനാഥന് കല്ലുമായി വീട്ടില്‍ കയറിയ ഉടനെ ഒളിച്ചിരുന്ന പാമ്പ് പുറത്തേക്ക് ഇറങ്ങിപ്പോയെന്നും ഭട്ട് പറയുന്നു.
സ്വാമി വിവേകാനന്ദന് ഗരുഡ് ഗംഗ നദിയുടെ അടുത്തുള്ള കക്ക്ഡിഘട്ടില് ധ്യാനിക്കാനിരുന്നു എന്ന് പറയപ്പെടുന്നു.സെന്‍ട്രല്‍ കൗണ്‍സില്‍ ഹോമിയോപതി ബില്‍ ഭേദഗതി ചെയ്യുന്ന ചര്‍ച്ചയ്ക്കിടെയാണ് ഭട്ട് ഇക്കാര്യങ്ങള്‍ പറയുന്നത്. ആയുര്‍വേദത്തിലും യുനാനിയിലും സിദ്ധയിലും ഹോമിയോയിലും വളരെ നല്ല ചികിത്സയുണ്ടെന്നും ഇത്തരത്തിലുള്ള അത്ഭുതകരമായ രീതികളെ എന്തിനാണ് പ്രതിപക്ഷം പരിഹസിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭട്ടിന്റെ പ്രസ്താവനയ്ക്കെതിരെ നിരവധി അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്ത് വന്നിട്ടുണ്ട്. അജയ് ഭട്ടിന്റെ ഈ നിര്‍ദ്ദേശം ഒട്ടും ശാസ്ത്രീയമല്ല എന്നാണു അവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക