തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴക്ക് താല്‍ക്കാലിക ശമനം ഉണ്ടായെങ്കിലും വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു.
വടക്കന്‍ കേരളത്തിലടക്കം ഇന്നുമുതല്‍ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ശക്തി കുറഞ്ഞു തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം, ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, മധ്യ കിഴക്കന്‍ അറബിക്കടലിലും വെള്ളിയാഴ്ച വരെ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ ആകാനും സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശങ്ങളില്‍ 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കു സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ചയും കണ്ണൂര്‍ ജില്ലയില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും കാസര്‍ഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക