രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി പരോളില്‍ പുറത്തിറങ്ങി. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചത്. നളിനിക്കു പിന്നാലെ പരോള്‍ ആവശ്യവുമായി രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് മുരുകനും കോടതിയിലേക്ക് എത്തിയിരുന്നു.
മദ്രാസ് ഹൈക്കോടതിയാണ് മകളുടെ വിവാഹത്തിനായുള്ള പരോള്‍ അനുവദിച്ചത്. ചില ഉപാധികളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ആറ് മാസത്തെ പരോള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം ഏപ്രിലിലാണ് നളിനി കോടതിയെ സമീപിച്ചത്. എന്നാൽ ആറ് മാസത്തെ പരോൾ നൽകാൻ കഴിയാത്ത പക്ഷം ഒരുമാസത്തെ പരോൾ ആണ് കോടതി നളിനിയ്ക്ക് നൽകിയത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും പങ്കെടുക്കാനുമായാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി ഒരു മാസത്തെ പരോള്‍ അനുവദിച്ചത്.
പരോള്‍ കാലാവധിയില്‍ വെല്ലൂര്‍ വിട്ട് പുറത്തേക്ക് പോകാനോ മാധ്യമപ്രവര്‍ത്തകരുമായോ രാഷ്ട്രീയ നേതാക്കളുമായോ സംസാരിക്കാനോ പാടില്ലെന്ന കര്‍ശന നിബന്ധനയുമുണ്ട്. ജൂലൈ അഞ്ചിനാണ് കോടതി നളിനിക്ക് പരോള്‍ അനുവദിച്ചത്. 27 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ നളിനിക്കു പരോള്‍ ലഭിക്കുന്നതു രണ്ടാം തവണയാണ്. 2016ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ 24 മണിക്കൂര്‍ പരോള്‍ ലഭിച്ചിരുന്നു. 1991 മെയ് ഇരുപത്തിയൊന്നിന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ ചാവേര്‍ സ്ഫോടനത്തിലൂടെ വധിച്ച കേസിലെ പ്രതിയാണ് നളിനി.
തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ 1991മേയ് 21ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇയുടെ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. മറ്റ് 16പേർക്കും ജീവൻ നഷ്ടമായിരുന്നു. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബർട്ട് പയസ്,ജയകുമാർ, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറയ്ക്കുകയും മറ്റ് 19 പേരെ വെറുതെ വിടുകയുമായിരുന്നു.
സുപ്രീംകോടതിയും ശരിവച്ച വധശിക്ഷ രാജീവിന്റെ ഭാര്യാ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ത്തിൽ തമിഴ്നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചു. അറസ്റ്റിലായതു മുതല്‍ 27 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നളിനി കഴിഞ്ഞത്. ജയിലില്‍ വച്ചുണ്ടായ മകള്‍ അരിത്രയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആറുമാസത്തെ പരോള്‍ ചോദിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വയം വാദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മറികടന്നു കോടതി അനുവദിച്ചതോടെയാണ് മൂന്നുകൊല്ലത്തിനു ശേഷം നളിനി പുറംലോകം കാണുന്നത്.
ഇതിനു മുന്നേ നളിനി നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാന്‍ ഗവണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു നളിനി ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ആര്. സുബ്ബയ്യ, സി. ശരവണന് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
മാനുഷിക പരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് നളിനി ഹര്‍ജി നല്‍കിയത്.
ജീവപര്യന്തം തടവനുഭവിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം കൂടുമ്പോൾ ഒരുമാസത്തെ പരോളിന് അവകാശമുണ്ട്. എന്നാല്‍ 27 വര്‍ഷമായി പരോള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു നളിനിയുടെ പരാതി. ജയില്‍ സുപ്രണ്ടിനു നല്കിയ അപേക്ഷയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നളിനി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക