ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പീഡനപരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പോലീസുകാര്‍ അപമാനിച്ച് തിരിച്ചയച്ചു. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തതിനു പിന്നാലെ പോലീസുകാരനെ നീക്കി. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ സഹോദരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചത്. പതിനാറുകാരിയായ പെണ്‍കുട്ടിയും ബന്ധുക്കളുമാണ് പീഡന പരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയത്. ഹെഡ്കോണ്‍സ്റ്റബിള്‍ തര് ബാബു പെണ്‍കുട്ടിക്കെതിരെ തട്ടിക്കയറുകയും കേസെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടിയോട് മോശം ഭാഷയിലാണ് ഇയാള്‍ സംസാരിച്ചത്.
എന്തിനാണ് നിങ്ങള്‍ മോതിരം ധരിക്കുന്നത്? മോതിരത്തിനൊപ്പം ഈ നെക്ലേസും ധരിക്കുന്നതെന്തിനാണ്? എന്തുകൊണ്ടാണ് ഇത്രയധികം ‘ഇനങ്ങള്‍’ ധരിക്കുന്നത്? നിങ്ങള്‍ പഠിക്കുന്നില്ല. ഇത്രയധികം ആഭരണങ്ങള്‍, നിങ്ങള്‍ എന്തിനാണ് ഇത് ധരിക്കുന്നത്? ഇവയുടെ പ്രയോജനം എന്താണ്? നിങ്ങളെന്താണെന്ന് ഇവ കാണിച്ചുതരുന്നുണ്ടെന്നും തര് ബാബു പറഞ്ഞു. എന്നാല്‍ താന്‍ നേരിട്ട അനുഭവം പെണ്‍കുട്ടി വിവരിക്കാന്‍ ശ്രമിച്ചതോടെ പോലീസുകാരന് അലറിവിളിച്ച് ഭയപ്പെടുത്തി.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍, കോണ്‍സ്റ്റബിള്‍ അവരെയും മോശമായി ശാസിച്ചു. പെണ്‍കുട്ടി എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കാണുന്നില്ലേ? ജോലി ചെയ്യുന്നുവെന്ന് നിങ്ങള്‍ പറയുന്നു, നിങ്ങള്‍ എപ്പോഴെങ്കിലും വീട്ടില്‍ വരാറില്ലേയെന്നും ഇയാള്‍ ചോദിച്ചു. ഇതോടെ പരാതി നല്‍കാതെ പെണ്‍കുട്ടിയും മാതാപിതാക്കളും പോലീസ് സ്റ്റേഷന് വിട്ടു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസ് കേസെടുക്കാന്‍ തയാറാകുകയായിരുന്നു. വീഡിയോ പിന്നീട് പ്രിയങ്ക ഗാന്ധിയും തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. ഇതോടെയാണ് കേസെടുക്കാന്‍ വിസമ്മതിച്ച പോലീസുകാരനെതിരെ നടപടി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക