മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസർമാരായി ബൈജൂസ് ആപ്പ്. സെപ്റ്റംബർ മുതൽ ഓൺലൈൻ വിദ്യാഭ്യാസ പരിശീലനസ്ഥാപനമായ ബൈജൂസിന്റെ പേര് ഇന്ത്യയുടെ ജേഴ്സിയിൽ പതിയും. കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ബൈജൂസ് ആപ്പ്.
നിലവില്‍ 38,000 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണ് ബൈജൂസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 750 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ബൈജൂസ് ആപ്പിന് ലഭിച്ചത്.
നിലവിൽ ചൈനീസ് മൊബൈൽ കമ്പനിയായ ഓപ്പോയാണ് സ്പോൺസർമാർ. 1079 കോടി രൂപയ്ക്ക് അഞ്ചുവർഷത്തേക്കായിരുന്നു അവർ കരാർ സ്വന്തമാക്കിയിരുന്നത്. എന്നാൽ, തുക തുടർന്നും നൽകാനുള്ള ബുദ്ധിമുട്ടിനെത്തുടർന്നാണ് ഓപ്പോ ബി.സി.സി.ഐ. അനുമതിയോടെ സ്പോൺസർഷിപ്പ് ബൈജൂസിന് കൈമാറിയത്. ബി.സി.സി.ഐ.യ്ക്ക് തുടർന്നും അതേതുക ലഭിക്കും. 2022 മാർച്ച് 31 വരെയാണ് കരാർ.
ദ്വിരാഷ്ട്ര പരമ്പരയിലെ ഒരു മത്സരത്തിന് നാലുകോടി 60 ലക്ഷം രൂപയാണ് സ്പോൺസർമാർ ബി.സി.സി.ഐ.യ്ക്ക് നൽകുന്നത്. ഐ.സി.സി. ടൂർണമെന്റിലും ഏഷ്യാ കപ്പിലും ഇത് ഒരു കോടി 56 ലക്ഷമാണ്.
മുമ്പ് സ്പോൺസർഷിപ്പ് അവകാശമുണ്ടായിരുന്ന സമയത്ത് സ്റ്റാർ ഗ്രൂപ്പ് നൽകിയതിനേക്കാൾ വലിയ തുകയാണിത്. അന്ന് പരമ്പരയിലെ മത്സരത്തിന് 1.92 കോടിയും ഐ.സി.സി., ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് 61 ലക്ഷവുമായിരുന്നു നൽകിയിരുന്നത്. വിൻഡീസ് പര്യടനത്തിൽ ടീം ഓപ്പോയാണ് സ്പോൺസർമാർ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലാകും ബൈജൂസ് ആപ്പിന്റെ ജേഴ്സിയുമായി ഇന്ത്യൻ ടീം കളിക്കാനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക