വടകര: ദേശീയപാത വികസനത്തിനായി ഭൂമിയേറ്റെടുക്കാനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന് കേന്ദ്രവുമായി ധാരണയുണ്ടാക്കിയ സാഹചര്യത്തില്‍ വികസനപ്രവൃത്തി ദ്രുതഗതിയിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കം തുടങ്ങി. എന്നാല്‍, ഇതുവരെ ഭൂമി നഷ്ടപ്പെടുന്നവരുമായി ചര്‍ച്ച നടത്താന്‍ തയാറാവാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ നീക്കം തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.വരാനിരിക്കുന്ന വികസനംകൂടി കണക്കിലെടുത്ത് 45 മീറ്റര്‍ ഭൂമിയാണിപ്പോള്‍ ഏറ്റെടുക്കുന്നത്.
എന്നാല്‍, 30 മീറ്ററില്‍ താഴെയുള്ള വികസനപ്രവൃത്തി മാത്രമാണിപ്പോള്‍ നടത്തുന്നത്. ഈ സാഹചര്യത്തില്‍ കാലാനുസൃതമായി ഭൂമി ഏറ്റെടുത്താല്‍ മതിയെന്ന വാദമാണ് സമരസമിതികള്‍ മുന്നോട്ടുവെക്കുന്നത്. അങ്ങനെയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നേരിട്ട് റോഡ് നിര്‍മാണം നടത്താമെന്നും അഭിപ്രായമുണ്ട്.ബി.ഒ.ടി അടിസ്ഥാനത്തിലുള്ള റോഡ് നിര്‍മാണ പ്രവൃത്തിക്കായി 6000 കോടി രൂപയാണ് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്. റോഡ് സ്വകാര്യവത്കരിക്കുന്നതിന് പണം നല്‍കേണ്ടിവരുന്നത് സംസ്ഥാന സര്‍ക്കാറിെന്റ പിടിപ്പുകേടായാണ് ചൂണ്ടിക്കാണിക്കുന്നത്.
സംസ്ഥാനത്തെ 640 കി.മീറ്റര്‍ വരുന്ന ദേശീയപാതക്ക് 44000 കോടിയാണ് ചെലവ് കണക്കാക്കുന്നത്.ഇതില്‍ 22,000 കോടി നഷ്ടപരിഹാരത്തുക വരുമെന്നാണ് പറയുന്നത്. ഇത്തരം വികസന പ്രവൃത്തിക്ക് മുന്നോടിയായി സാമൂഹിക ആഘാത പഠനം നടത്തണമെന്ന നിയമം പൂര്‍ണമായും കാറ്റില്‍ പറത്തിയാണിപ്പോള് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുപോകുന്നത്.
വികസനത്തിനായി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുമ്ബോള് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് നിലവില്‍ കെട്ടിടത്തിെന്റ ഒരു ഭാഗം മാത്രേമ പോകുന്നുള്ളൂവെങ്കിലും മുഴുവന്‍ കെട്ടിടവും സര്‍ക്കാറിന് വിട്ടുനല്‍കുന്ന സമീപനം സ്വീകരിക്കുന്ന ഉടമകള്‍ ഏറെയാണ്. ഈ രീതി വലിയ ബാധ്യതയാണ് സര്‍ക്കാറിന് വരുത്തിവെക്കുന്നത്.
ഏറ്റെടുത്ത കെട്ടിടങ്ങള്‍ പൊളിച്ചുകളയുകയാണ് സര്‍ക്കാര്‍ രീതി. ഇത്, പുനരുപയോഗിക്കാനുള്ള നീക്കങ്ങള്‍ ഒന്നുംതന്നെയില്ല. പുനരധിവാസ പാക്കേജിനെക്കുറിച്ച് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇതറിഞ്ഞ മട്ടില്ല. ദേശീയപാതയോരത്തെ ചെറുകിട കച്ചവടം പൂര്‍ണമായും ഇല്ലാതാകുന്നതിനൊപ്പം ബി.ഒ.ടി. പാതയില്‍ ടോള്‍ കൊടുത്ത് യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
ദേശീയപാത വികസനം സംബന്ധിച്ച് ഇരകളുമായി ചര്‍ച്ച നടത്തിയാല്‍ ഏറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമായിരുന്നുവെന്നും ഈ നീക്കം സര്‍ക്കാറിനുതന്നെ വലിയ നഷ്ടം വരുത്തിവെച്ചിരിക്കുകയാണെന്നും എന്‍.എച്ച് കര്‍മസമിതി സംസ്ഥാന കമ്മിറ്റി അംഗം എ.ടി. മഹേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക