തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച് അപകടം വരുത്തിവച്ചതിന്റെ പേരിലാണ് ലൈസന്‍സ് റദ്ദാക്കുന്നത്. ഇത് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം.
വാഹന ഉടമ വഫാ ഫിറോസിന്റെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി. അമിത വേഗതയ്ക്ക് മൂന്ന് തവണ വഫയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും പിഴ അടച്ചിരുന്നില്ല. വാഹനത്തിന്റെ ഗ്ലാസ് മറച്ചതുള്‍പ്പടെ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും നടപടികള്‍ സ്വീകരിക്കും. അപകടം നടക്കുന്ന സന്ദര്‍ഭത്തില്‍ ശ്രീറാമിനൊപ്പം വഫയുമുണ്ടായിരുന്നു.
അപകടം നടന്നയുടന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടായത്.അതേ സമയം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതല്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക