കോഴിക്കോട് : ചികില്‍സാ പിഴവിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടറെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സോമനെയാണ് ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തത്.
മെയ് 13നായിരുന്നു പിത്താശയകല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രികയക്ക് ശേഷം ചേമഞ്ചേരി സ്വദേശിയായ ബിജുവെന്ന രോഗി മരിച്ചത്.
പിത്താശയക്കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയിലെ പിഴവാണ് മരണകാരണമാണെന്ന് കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മെയ് ഒന്‍പതിനാണ് ബിജുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
പതിമൂന്നിന് പിത്താശയത്തിലെ കല്ല് നീക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തി.ശസ്ത്രക്രിയയ്ക്കുശേഷം ബിജു ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഡോക്ടര്‍മാരെ അറിയിച്ചെങ്കിലും ഇത് സ്വഭാവികമെന്നായിരുന്നു മറുപടി.
കൃത്യമായ പരിശോധനയില്ലെന്ന് കണ്ടതോടെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയത്. ശസ്ത്രക്രിയയിലെ പിഴവാണ് അണുബാധയുണ്ടാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബിജുവിന്റെ ആന്തരികായവങ്ങള്‍ക്കും തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ വീണ്ടും ബന്ധുക്കള്‍ സൂപ്രണ്ടിന് പരാതി നല്കി.
ഇതേത്തുടര്‍ന്ന് മൂന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ബിജുവിന്റെ തുടര്‍ചികില്‍സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക