പ്രളയഘട്ടത്തിൽ മനുഷ്യനന്മയുടെ പല മുഖങ്ങളും രൂപങ്ങളും നമ്മൾ കണ്ടു. എന്നാൽ ചില മനുഷ്യർ അപ്പോൾ ദൈവത്തിന്റെ പ്രതിരൂപങ്ങളാണെന്ന് തോന്നാറുണ്ട്. അതുപോലെ തന്നെ അവർ നമ്മളെ അതിശയിപ്പിക്കാറുമുണ്ട്.
മനുഷ്യത്വം മരവിച്ചിട്ടില്ലന്നുള്ള ശുഭസന്ദേശമാണ് എറണാകുളം ബ്രോഡ്വേയിലെ നൗഷാദ് എന്ന മനുഷ്യന് മലയാളികൾക്കും ലോകത്തിനും നൽകുന്നത്.
ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ “നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ” എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ നൗഷാദ്.
നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോൾ, “നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.” എന്നുപറഞ്ഞ് സ്വന്തം കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കില്‍ കയറ്റിയാണ് ഈ മനുഷ്യന് അമ്പരിപ്പിച്ചത്.
‘ഇക്കൊല്ലം ആരുമൊന്നും കൊടുക്കുന്നില്ലത്രെ’ എന്ന് ചിരിയോടെ പറയുന്നവരുടെ മുഖത്ത് അടിച്ചാണ് നൗഷാദ് എന്ന മനുഷ്യന് ചാക്കുകളില്‍ സ്നേഹം നിറച്ചത്.
വയനാട്, നിലമ്പൂർ എന്നിവടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാന്‍ ഇറങ്ങിയവരോട് ഒന്നെന്റെ കടയിലേക്ക് വരാമോ എന്ന് ചോദിച്ചുകൊണ്ടാണ് നിഷാദ് എത്തിയത്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതു വസ്ത്രങ്ങള്‍ വാരി ചാക്കില്‍ക്കെട്ടിയാണ് നൗഷാദ് എന്ന മനുഷ്യന് കേരളത്തിന് കൈത്താങ്ങായത്.
സിനിമാ-നാടക നടന് രാജേഷ് ശര്‍മയോടാണ് നൗഷാദ് കടയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങള്‍ നല്കിയതും. ഇതാണെന്റെ ലാഭം എന്ന് തുറന്നുപറഞ്ഞ ആ സ്നേഹത്തെ ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് രാജേഷ് ശര്‍മ കേരളത്തിന് മുന്നിലെത്തിച്ചത്.
ഇപ്പോഴിതാ നൗഷാദിന്റെ ആ വലിയ മനസിന് കൈയ്യടിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജയും രംഗത്തെത്തിയിരിക്കുകയാണ്. പെരുന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് നൗഷാദിന്റെ വാക്കുകള്‍ മന്ത്രി പങ്കുവച്ചത്.
https://www.facebook.com/rajesh.sharma.3720/videos/2467443179987522/
പ്രതികരിക്കാൻ ഇവിടെ എഴുതുക