റാവൽപ്പിണ്ടി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ. കാശ്മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടി പോരാടാന്‍ പാകിസ്താനിലെ ജനങ്ങള്‍ തയ്യാറാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന് ഖാന് പറഞ്ഞു. എന്നാല്‍ താന്‍ ഒരിക്കലും ഇന്ത്യയ്ക്കെതിരല്ലെന്നും ഇന്ത്യ ഭരിക്കുന്ന നേതാക്കളുടെ ആശയങ്ങളെയാണ് എതിര്‍ക്കുന്നതെന്നും ഇമ്രാന് ഖാൻ കൂട്ടിച്ചേര്‍ത്തു.
കാശ്മീരിലെ ജനങ്ങളെ ബന്ധിയാക്കി ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പാകിസ്ഥാന് അതിയായ ദുഖമുണ്ട്. കാശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെല്ലാം ഭരണകൂടം റദ്ദുചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്ന മണ്ടത്തരം കാരണം ഇന്ത്യയ്ക്ക് ഏറെ വിലകൊടുക്കേണ്ടി വരും. കാശ്മീര്‍ ഇതുവരെ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിലുണ്ടായിരുന്നില്ല. എന്നാല്‍ ഇനി കാശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ പാകിസ്ഥാന് അവതരിപ്പിക്കും.താന്‍ സ്വയം കാശ്മീരിന്റെ ബ്രാന്‍ഡ് അംബാസിഡറായി വിഷയം ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുമെന്നും ഇമ്രാന് ഖാന് പറഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി താന്‍ ആശയ വിനിമയം നടത്തിയതായും ഇമ്രാന് ഖാൻ വ്യക്തമാക്കി.
അതേസമയം, നാളെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാശ്മീരില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെ, അതിര്‍ത്തിയില്‍ പാക് പോര്‍വിമാനങ്ങള്‍ എത്തിയതായി ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ലഡാക്കിന് സമീപമുള്ള പാകിസ്ഥാന്റെ ഫോര്‍വേഡ് ബേസായ സ്കര്‍ദുവില്‍ യുദ്ധവിമാനങ്ങളും ഉപകരണങ്ങളും പാകിസ്ഥാന് വന്‍തോതില്‍ വിന്യസിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം നല്‍കിയതിന് പിന്നാലെയാണ് പാക് സൈനികനീക്കം ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചത് . ചൈനീസ് സഹായത്തോടെ നിര്‍മിച്ച ജെ.എഫ് 17 യുദ്ധവിമാനങ്ങൾ വിന്യസിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. പാകിസ്ഥാന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതെങ്കിലും തെറ്റായ നീക്കമുണ്ടായാല്‍ നേരിടാന്‍ സൈന്യം സജ്ജമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.നാളെ സ്വാതന്ത്രദിന പുലരിയിൽ എന്തെങ്കിലും നീക്കം പാകിസ്താന്റെ ഭഗത് നിന്നുണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക