തിരുവനന്തപുരം: ആറു ദിവസത്തെ കനത്ത മഴയും പ്രളയവും ഉരുള്‍ പൊട്ടലുമേല്പ്പിച്ച ആഘാതത്തില്‍ നിന്ന് കരകയറാനുള്ള തീവ്ര ശ്രമത്തിലാണ് കേരളം. ദുരിതബാധിതര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു.
തുടരെ രണ്ടാം വര്‍ഷവുമുണ്ടായ പ്രളയം കനത്ത നാശനഷ്ടമുണ്ടാക്കിയെങ്കിലും സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍.
മഴക്കെടുതിയില്‍പ്പെട്ട ഓരോ കുടുംബത്തിനും അടിയന്തരസഹായമായി പതിനായിരം രൂപവീതം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലുലക്ഷം വീതം നല്‍കും.
വീട് തകരുകയോ വാസയോഗ്യമല്ലാതാവുകയോ ചെയ്തവര്‍ക്ക് നാലുലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്തുലക്ഷം രൂപയും നല്‍കും.
കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളിലെ എല്ലാവര്ക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 15 കിലോ അരിവീതം സൗജന്യമായി നല്‍കും. അന്ത്യോദയ അന്നയോജനവഴി ഇപ്പോള്‍ 35 കിലോ അരി സൗജന്യറേഷന് ലഭിക്കുന്നവര്‍ക്ക് ഇതു ലഭിക്കില്ല.
ആറുദിവസത്തെ പ്രളയം സംസ്ഥാനത്തിന്റെ കാര്‍ഷിക-അടിസ്ഥാന മേഖലയുടെ നട്ടെല്ലൊടിച്ചു. പ്രാഥമിക കണക്കനുസരിച്ച് 3762 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലകളില്‍മാത്രം. ചൊവ്വാഴ്ചവരെ കൃഷിവകുപ്പ് ആസ്ഥാനത്തുകിട്ടിയ കണക്കുകളനുസരിച്ച് 28,929 ഹെക്ടറിലെ കൃഷി നശിച്ചു. 1136 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ ചത്തതിലൂടെ 15 കോടിയുടെ നഷ്ടമുണ്ടായി.
1908 കിലോമീറ്റര്‍ റോഡ് നശിച്ചു. ഇതില്‍ 1600 കിലോമീറ്ററും പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ്. 2611 കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പിനുണ്ടായത്. കഴിഞ്ഞവര്‍ഷത്തെ പ്രളയവും ഏറ്റവും ബാധിച്ചത് ഈ രണ്ടുമേഖലകളെയാണ്. കൃഷിനാശത്തിനും കാര്‍ഷിക മേഖലയിലുള്ള മറ്റ് നഷ്ടത്തിനുമുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക