തിരുവനന്തപുരം:അസാധ്യമായി ഒന്നുമില്ലെന്ന് നമ്മെത്തന്നെ ആവർത്തിച്ച് ബോധ്യപ്പെടുത്താൻ പ്രളയം കാരണമായെന്ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സ്വാതന്ത്ര്യദിനം ദുരിതാശ്വാസത്തിനും പുനര്‍നിര്‍മാണത്തിനും കേരളം ജനത സ്വയം അര്‍പ്പിക്കണമെന്നും ഈ ദുരിതത്തിൽ നിന്നും നമ്മള് അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്ത് ദുരന്തമുണ്ടായാലും നമ്മള് തളരാതെ നേരിടും. അത് നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണ്. ജാതി മത-വംശ-ഉപദേശീയ-സംസ്കാര-ഭാഷ തുടങ്ങിയ ഭേദങ്ങള്‍ക്കെല്ലാം അതീതമായ സാഹോദര്യം ഇന്ത്യക്കാരില്‍ അടിയുറച്ചിട്ടുണ്ട്. ഇതിന് അടിത്തറയായത് നമ്മുടെ വിഖ്യാതമായ ഭരണഘടനയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ നാം കാക്കണമെന്നതാണ് സ്വാതന്ത്ര്യ ദിനം നമ്മെ ഓർമിപ്പിക്കുന്നത്. ഈ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അപാകതകള്‍ ഉണ്ടായെങ്കില്‍ തിരുത്താന്‍ ശ്രമിക്കേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കശ്മീരില്‍ നേതാക്കളെ തടങ്കലിലാക്കിയതു ജനാധിപത്യവിരുദ്ധമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരുന്നത് ഫെഡറലിസത്തിന് എതിരാണ്. മതനിരപേക്ഷത രാജ്യത്ത് ദുര്‍ബലപ്പെടുന്നു. സോഷ്യലിസ്റ്റ് സങ്കല്പത്തോട് നമ്മള് അടുക്കുകയാണോ അകലുകയാണോ എന്ന് പരിശോധിക്കണം.മതേതരത്വത്തിനു വേണ്ടി നിന്നതിനാലാണു ഗാന്ധിജി കൊലചെയ്യപ്പെട്ടത്. വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനംകൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഉണ്ടായാല്‍, ഇതിനെ ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂ. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെയും ദളിത് വിഭാഗത്തെയും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. മതേതരത്വത്തിന്റെ ഉത്തമ മാതൃകയാണ് പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് കാണിച്ചത്. ഉരുൾപൊട്ടലിൽ കവളപ്പാറയില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുനൽകിയ മഹല്ല് കമ്മിറ്റിയുടെ പ്രവർത്തിയെ ഉദാഹരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക