ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് ഈ സർക്കാർ തിരുത്തി. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 അനിവാര്യമായിരുന്നു എങ്കില്‍ എന്തിനായിരുന്നു താൽക്കാലികമായി മാത്രം അത് നിലനിർത്തിയത് . കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ വാദിക്കുന്നവർ ഇതിനു മറുപടി പറയണം. പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സര്‍ക്കാരെന്നും, ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും നരേന്ദ്ര മോദി പ്രസംഗത്തിൽ പറഞ്ഞു.
മുത്തലാഖ് ബില്ല് പാസ്സായതോടെ മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് വഴിയൊരുങ്ങിയെന്നും ജനസംഖ്യാ വര്‍ധനവാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രളയദുരിതം അനുഭവിക്കുന്ന ജനതക്കൊപ്പം സർക്കാർ നില്‍ക്കുമെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാശ്മീരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക