ബിഹാർ: ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അന്തരിച്ചു. 82 വയസ്സായിരുന്നു. ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നുവട്ടം ബിഹാർ മുഖ്യമന്ത്രിയായിരുന്നു. സംസ്ഥാനത്തെ അവസാന കോൺഗ്രസ് മുഖ്യമന്ത്രികൂടിയാണ് ഇദ്ദേഹം.
പിന്നീട് കോൺഗ്രസ് വിട്ടശേഷം എൻ .സി.പി യിലും പിന്നീട് ജെ.ഡി.യു വിലും പ്രവർത്തിച്ചിട്ടുണ്ട്.
ക്യാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ എത്തും മുൻപ് ബീഹാർ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രത്തിലെ പ്രൊഫസർ ആയിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
നിതീഷ്കുമാർ മന്ത്രിസഭയിലെ നിതീഷ് മിശ്ര മകനാണ്.മുൻ കേന്ദ്ര റെയിൽവേ മന്ത്രി ലളിത് നാരായണ മിശ്ര സഹോദരനാണ്.
കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിനൊപ്പം ഇദ്ദേഹത്തെയും കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. 2013 ലെയും 2018ലെയും കാലിത്തീറ്റ കുംഭകോണ കേസിൽ മിശ്രയെ പ്രതി ചേർത്തിരുന്നു.
2017 ഡിസംബർ 23 ൽ ലാലു പ്രസാദിനെ കേസിൽ കുറ്റക്കാരനായി കണ്ടെത്തിയപ്പോൾ മിശ്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക