ദില്ലി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്കി വന്‍കിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന വേളയില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെട്ടേക്കുമെന്ന് വിവരം.
ഉയര്‍ന്ന നികുതിയാണ് വന്‍കിട കമ്പനികളെയും ഇടത്തരം കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയതെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
പ്രത്യക്ഷ നികുതി പരിഷ്കരണം സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആദായ നികുതിയും കോര്‍പറേറ്റ് നികുതിയും വെട്ടിക്കുറയ്ക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവെ ശുപാര്‍ശ നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
കോര്‍പറേറ്റ് നികുതി 25 ശതമാനമാക്കി കുറയ്ക്കുമെന്ന് തിങ്കളാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു. ഇടത്തരം കുടുംബങ്ങള്‍ക്ക് ഗുണമുള്ള പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നാണ് സൂചനകള്‍.
ആദായ നികുതി കുറയ്ക്കുന്നത് സാധാരണ കുടുംബങ്ങള്‍ക്ക് ആശ്വാസകമാകും. വന്‍കിട കമ്പനികൾക്ക് പ്രതിസന്ധി തരണം ചെയ്യാന്‍ സഹായിക്കുന്ന രീതിയിലാകും കോര്‍പറേറ്റ് നികുതി വെട്ടിക്കുറയ്ക്കല്‍ എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നികുതി കുറയ്ക്കുന്നത് വഴി സാമ്പത്തിക രംഗം ശക്തിപ്പെടുത്താമെന്നാണ് ശുപാര്‍ശ.
പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ അഖിലേഷ് രഞ്ജന്‍ അധ്യക്ഷനായ സമിതിയാണ് പ്രത്യക്ഷ നികുതി ചട്ടം പരിഷ്കരണം സംബന്ധിച്ച് പഠിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.
എത്ര അളവില്‍ നികുതി കുറയ്ക്കും എന്ന കാര്യം വ്യക്തമല്ല. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വിവരം പുറത്തുവന്നിട്ടില്ല.
വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഉത്തേജനം നല്കുന്ന പ്രഖ്യാപനമാണ് വരാന്‍ പോകുന്നതെന്ന് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി ഘടന ലളിതവല്‍ക്കരിക്കുകയും ചെയ്യും.
ഉയര്‍ന്ന നികുതി സ്വകാര്യ നിക്ഷേപത്തിന് തടസം നില്‍ക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
400 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്ബനികളുടെ കോര്‍പറേറ്റ് നികുതി 25 ശതമാനമായി കുറയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒറ്റയടിക്ക് ഈ കുറവ് വരുത്തില്ല. ഘട്ടങ്ങളായി കുറയ്ക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ കോര്‍പറേറ്റ് നികുതി 30 ശതമാനമാണ്.
രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്തുന്നതില്‍ കോര്‍പറേറ്റുകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ട്. എന്നാല്‍ ഇവര്‍ നിക്ഷേപ മേഖലകളില്‍ നിന്ന് പിന്മാറുന്നതാണ് നിലവിലെ വെല്ലുവിളി.
ഉയര്‍ന്ന നികുതി ഈടാക്കുന്നതാണ് കോര്‍പറേറ്റുകളെ പുതിയ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍വലിക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് സര്‍ക്കാര്‍.
ഉയര്‍ന്ന നികുതിയാണ് സാമ്പത്തിക രംഗം തകരാനുള്ള ഒരു കാരണം. അരുണ്‍ ജെയ്റ്റ്ലിയുടെ കാലത്താണ് ഇത് നടപ്പാക്കിയത്. ഇതുവരെ മാറ്റംവരുത്തിയിട്ടില്ല. ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയതുവഴി നിക്ഷേപകര്‍ അകലുകയാണ് ചെയ്തത്.
പലിശ നിരക്ക് കൂട്ടിയ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളും സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയായെന്നും പലിശ കുറയ്ക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക