സേതുരാമയ്യർ സിനിമകളിൽ സിബിഐ നടത്തുന്ന സാഹസിക കുറ്റാന്വേഷണ പ്രകടനങ്ങൾ കണ്ട് കൈയ്യടിച്ചവരാണ് നമ്മൾ മലയാളികൾ. രാജ്യമാകെ അത്തരമൊരു സിബിഐ ഹീറോയിസത്തിന്റെ മുന്നിൽ അമ്പരിന്നിരിക്കുകയാണ് ഇപ്പോൾ. മുൻ കേന്ദ്ര ആഭ്യന്തര- ധനകാര്യ മന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പി ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയുടെ മതിൽ ചാടി കടന്ന് അറസ്റ്റ് ചെയ്തിരിക്കുന്നു സിബിഐ. ഐഎൻഎക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് അഴിമതി കേസിലാണ് ചിദംബരം അകത്ത് പോയിരിക്കുന്നത്. അതായത് ഭരണത്തിലിരുന്നപ്പോൾ അധികാരത്തിന്റെ ബലത്തിൽ ബിസിനസ് രംഗത്ത് മകന്റെ വർച്ചയ്ക്ക് വേണ്ടി അന്യായമായി പ്രവർത്തിച്ചതിനാണ് കേസ്.
അറസ്റ്റിന് പിന്നാലെ ചിദംബരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിലടക്കം ചർച്ചകൾ നടന്ന് കൊണ്ടിരിക്കുന്നു. മൃഗീയ ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ കേന്ദ്ര സർക്കാർ നടത്തുന്ന പ്രതികാര രാഷ്ട്രീയമായി ചിദംബരം ഫാൻസ് പക്ഷം ആരോപിക്കുമ്പോൾ അഴിമതിക്കെതിരെയുള്ള രാജ്യസ്നേഹികളുടെ പോരാട്ടമായാണ് ഭരണാനുകൂലികൾ ഇതിനെ വിശേഷിപ്പിക്കുന്നത്. യഥാർത്ഥത്തിൽ അമിത് ഷാ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികാര നടപടിയാണ് ഈ അറസ്റ്റെങ്കിലും ജനാധിപത്യ വിശ്വാസികളിടെയാകമാനം പിന്തുണ അർഹിക്കുന്ന വ്യക്തിയാണോ ചിദംബരം എന്ന് പരിശോധിക്കേണ്ടതുണ്ട്.
ഇടതനായി തുടങ്ങി വൻകിട കോർപ്പറേറ്റ് കുത്തകകളുടെ ഉറ്റ തോഴനായി, രാഷ്ട്രീയത്തിലെ നവ ഉദാരവൽക്കാരണത്തിന്റെ ഉപജ്ഞാതാവായി മാറിയത് വരെ നീളുന്നു പളനിയപ്പൻ ചിദംബരം എന്ന രാഷ്ട്രീയ ഭീമന്റെ ജീവിതം. ഇടത് സഹയാത്രികനായി എൻ റാമുമായി ചേർന്ന് മാർക്സിയൻ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി റാഡിക്കൽ റിവ്യു എന്ന പ്രസിദ്ധീകണം ആരംഭിച്ച വ്യക്തിയാണ് ഇന്നത്തെ കോണ്ഗ്രസിന്റെ മുതിർന്ന നേതാവ് എന്ന് കേൾക്കുമ്പോൾ പലരും നെറ്റി ചുളിച്ചേക്കാം. പിന്നീട് രാജീവ് ഗാന്ധി യുഗത്തോടൊപ്പം കോണ്ഗ്രസില് ഉദിച്ചുയർന്ന ചിദംബരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രാജ്യം ഉദാരവൽക്കരണ സമ്പദ്ഘടനയിലേക്ക് പറിച്ചു നട്ടപ്പോൾ അതിന് ചുക്കാൻ പിടിക്കുന്നവരുടെ മുൻ നിരയിലുണ്ടായിരുന്നു പി ചിദംബരവും . രാജീവ് യുഗം വരെ പിന്തുടർന്ന് വന്നിരുന്ന സോഷ്യലിസ്റ്റ് ആശയങ്ങൾ കോണ്ഗ്രസില് നിന്ന് പിഴുതെറിയുന്നതിൽ ചിദംബരം ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. ഇടത് ആശയങ്ങളിൽ നിന്ന് തീവ്ര മുതലാളിത്ത പക്ഷവാദിയായി മാറിയ ചിദംബരം കോർപ്പറേറ്റ് താൽപര്യങ്ങളെ കെട്ടഴിച്ചു വിട്ട് രാജ്യത്ത് സമഗ്ര വികസനം കൊണ്ട് വരാമെന്ന ആഗോള വൽക്കരണ സിദ്ധാന്തത്തിൽ വിശ്വസിച്ചു. കർഷക ആത്മഹത്യകൾ വികസനത്തിന്റെ ചവിട്ടുപടിയാണെന്ന നിലപാടെടുത്തു. സാമ്പത്തിക മേഖലയിൽ സർക്കാരിൻറെ ഇടപെടലുകൾ നിർത്തണമെന്നായിരുന്നു ചിദംബരത്തിന്റെ വാദം. അത്തരമൊരു സർക്കാരിനെ രാജ്യത്തെ മുന്നോട്ട് നയിക്കാനാവൂ എന്ന് അദ്ദേഹം വിശ്വസിച്ചു.അവസാനം ആ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളാൽ തന്നെ അദ്ദേഹം തുറങ്കിലടക്കപ്പെടും ചെയ്തു.. രാഷ്ട്രീയ ജീവ്ത്തിന്റെ തുടക്കം ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും അധികാരത്തിലിരുന്ന ചിദംബരം തീർത്തും പരമാധികാര രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. ഒരേ സമയം പോലീസ് രാജും നവ ഉദാരവൽക്കരണവും ഒന്നിച്ചു മുന്നോട്ട് കൊണ്ടു പോയ കോർപ്പറേറ്റ് രാഷ്ട്രീയക്കാരൻ. അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് പറഞ്ഞത് പോലെയാണ് പി ചിദംബരത്തിന്റെ വിധി. അധികാരത്തിലിരുന്നപ്പോൾ എന്തൊക്കെ ചെയ്ത് കൂട്ടിയതാണ്.
അധികാരത്തിന്റെ ഹുങ്കിൽ കുറേപ്പേരുടെ ജീവിതം ചിദംബരവും പന്താടിയിട്ടുണ്ടെന്നത് ചരിത്രം. . ചിദംബരം ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴല്ലേ കരി നിയമമായി കൊണ്ഗ്രസ്സുകാർ ഇപ്പ്പോൾ അലമുറയിടുന്ന എൻഐഎ ബിൽ കൊണ്ട് വന്നത്. എത്രയെത്ര ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട യുവാക്കളെയാണ് ഒരു തെളിവും ഇല്ലാതെ ചിദംബരത്തിന്റെ ഏജൻസികൾ സംശയത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. അവരിൽ പലരും വർഷങ്ങൾക്ക് ശേഷം നിരപരാധികളാണെന്ന് പറഞ്ഞ് വിട്ടയക്കപ്പെട്ടു. പലരും പുറത്തിറങ്ങിയത് ഈ അടുത്ത കാലത്താണ്.
മധ്യ ഇന്ത്യയിലെ ദണ്ഡകാരുണ്യ വനം ഖനന മാഫിയകൾക്ക് തീറെഴുതി കൊടുക്കുന്നതിനെതിരെ സമരം ചെയ്ത ആദിവാസികൾക്ക് നേരെ നിറയൊഴിച്ചതും ചിദംബരത്തിന്റെ ഉത്തരവ് പ്രകാരമായിരുന്നു.. വേദാന്തക്കും ടാറ്റ ക്കും തന്റെ മറ്റ് കോർപ്പറേറ്റ് സുഹൃത്തുക്കൾക്കും വേണ്ടി ബസ്തറിലും ദന്തേവാ്ഡയിലും ലാൽഗഡിലും ആയിരങ്ങളെ വേട്ടയാടിയതും രാജ്യം മറക്കാത്ത ചിദംബര ചരിത്രം തന്നെയാണ്… നിലനിൽപ്പിന് വേണ്ടി സമരം ചെയ്ത ആദിവാസികൾക്കും അവരെ സഹായിക്കുന്നവർക്കുമെതിരെ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് നടപ്പിലാക്കിയതും ചിദംബരം എന്ന കോർപ്പറേറ്റ് രാഷ്ട്രീയക്കാരൻ തന്നെ. ഇവിടങ്ങളിൽ ഖനനത്തിന് ശ്രമിച്ച വേദാന്തയുടെ നിയമോപദേശകനും ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു ചിദംബരം എന്നത് രാജ്യം അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒന്നാണ്..
അമിത്ഷായെ ഉൾപ്പെടെ അഴിക്കുള്ളിലാക്കിയ ആഭ്യന്തര മന്ത്രിയോടുള്ള പകപോക്കലായി ഇതിനെ വിലയിരുത്തുന്നവരും കുറവല്ല. അങ്ങനെ നോക്കിയാൽ ഈ അറസ്റ്റ് ശരിയായ അധികാര വിനിയോഗമായി കാണാനും സാധിക്കില്ല.
പക്ഷെ ഈ ന്യായീകരങ്ങളൊന്നും ചിദംബരമെന്ന രാഷ്ട്രീയ നേതാവിന്റെ പൂർവ്വകാല ചെയ്തികളെ സാധൂകരിക്കാൻ ഉതകുന്നതാണ്..
ഇന്ന് രാഷ്ട്രീയ പക പോക്കലിന്റെ പേരിലാണെങ്കിലും ചിദംബരം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ചാനലുകളിൽ നിർത്താതെ വാചാലരായ നേതാക്കൾ ചിദംബരത്താൽ വേട്ടയാടപ്പെട്ട നിരപരാധികൾക്ക് വേണ്ടിയും വാ തുറന്നിരുന്നുവെങ്കിൽ അയാൾക്കും ഈ ഗതി വരില്ലായിരുന്നു.
അതിനിടയിൽ സംഘപരിവാറിന്റെ പ്രതികാര രാഷ്ട്രീയത്തെ കാണാതിരിക്കുകയും ചെയ്തുകൂടാ.
രാഷ്ട്രീയ പ്രതിയോഗികളെ കേസുകളുടെ പേരിൽ വിലപേശി തങ്ങളുടെ പക്ഷത്ത് ഉറപ്പിക്കുകയാണ് കൂർമ്മബുദ്ധിക്കാരനായ അമിത് ഷാ എന്ന വിമർശനം തള്ളിക്കളയാനാകില്ല…ചിദംബരത്തെ മാത്രമല്ല ശശി തരൂരിനെയും അവർ ലക്ഷ്യം വച്ചിട്ടുണ്ട്..പ്രധാനമന്ത്രിയുടെ അടുപ്പക്കാരനായിരുന്ന തരൂർ അപ്പോഴൊന്നും സുനന്ദ പുഷ്കറിന്റെ മരണത്തിന്റെ പേരിൽ വലയ്ക്കപ്പെട്ടിട്ടില്ലായിരുന്നു.. എന്നാൽ രണ്ട് കോൺഗ്രസ് പി.സി.സി.കൾ തരൂരിനെ അഖിലേന്ത്യാ അധ്യക്ഷനാക്കണമെന്ന ആവശ്യം ഉന്നയിച്ച സാഹചര്യത്തിൽ തരൂരിനെതിരെ കേസുകൾ തിടുക്കപ്പെട്ട് മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇപ്പോൾ പ്രധാനമന്ത്രിയുടെ കടുത്ത വിമര്ശകനാണു തരൂർ. മുൻ യു. എൻ അണ്ടർ സെക്രട്ടറി ജനറലും അന്തർദേശീയ രംഗത്തുൾപ്പെടെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന തരൂർ കോൺഗ്രസ് പ്രസിഡന്റ് ആയാൽ യുവാക്കളെ ആകർഷിക്കാൻ സാധിക്കുമെന്ന് ബി.ജെ.പി ഭയപ്പെടുന്നു. അതെ തുടർന്ന് തരൂരിനെതിരായ കുരുക്കും മുറുക്കുകയാണ് ഇവർ.
തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷെ തങ്ങൾക്കൊപ്പം നിൽക്കാത്തവരെ വിലപേശാനും നിശബ്ദമാക്കാനുമുള്ള ഉപാധിയായി കേസുകൾ കൊണ്ടുവരുമ്പോഴാണ് പ്രശനം.
ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളും ലംഘിച്ച്, ഭരണഘടനയെ നോക്കുകുത്തിയാക്കി അവർ നടത്തുന്ന പല ‘ഓപ്പറേഷനുകൾ’ ഒരുനാൾ അവരെയും തിരിച്ചു കുത്താതിരിക്കില്ല. ചരിത്രം കാട്ടിത്തരുന്നതും അതുതന്നെയാണ്.
വീണ്ടും ആവർത്തിച്ച് പറയാനുള്ളതും അതുതന്നെയാണ്. ഉപ്പുതിന്നവർ വെള്ളം കുടിക്കണം… അത് തരൂരായാലും ചിദംബരമായാലും ഏത് രാഷ്ട്രീയ പ്രബലനായാലും. പക്ഷെ നിശബ്ദമാക്കാനുള്ള ഉപാധിയായി, തങ്ങളുടെ പക്ഷം ചേർക്കാൻ,മറുചേരിയിൽ നിൽക്കുന്നവരെ നിഷ്ക്രിയമാകാൻ മാത്രമുള്ള വഴിയായി കേസുകൾ മാറരുത്. ധാർമികതയും നിയമം നടപ്പിലാക്കണമെന്ന പിടിവാശിയും മാത്രമാകണം നടപടിക്കുപിന്നിലെ വികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക