കൊച്ചി: എറണാകുളം ഇടപ്പള്ളി – അരൂര്‍ ബൈപ്പാസില്‍ കുണ്ടന്നൂര്‍ പാലത്തിന് സമീപം മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പൊതുമരാമത്തിനെ കുറ്റം പറയേണ്ടതില്ലെന്ന് മന്ത്രി ജി.സുധാകരന് പറഞ്ഞു. പാലവും റോഡും പണിയാനേ പൊതുമരാമത്തിന് കഴിയൂ. റോഡിലെ ഗതാഗതം നിയന്ത്രിക്കേണ്ടത് ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടറും ചേര്‍ന്നാണ്.
കുണ്ടന്നൂരിലെ മേല്‍പ്പാല നിര്‍മാണം ഏഴ് മാസം കൊണ്ട് പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ എല്ലാവരും സഹകരിക്കണം. മഴയില്‍ തകര്‍ന്ന കൊച്ചിയിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ അടിയന്തരമായി ഏഴ് കോടിരൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
കുണ്ടന്നൂരില്‍ മേല്‍പ്പാല നിര്‍മാണം നടക്കുന്ന സ്ഥലം പരിശോധിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വൈറ്റില കുണ്ടന്നൂര്‍ റോഡുകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലും മന്ത്രി പങ്കെടുക്കും.
സംസ്ഥാനത്തെ മുഴുവന്‍ റോഡുകളും തകര്‍ന്നുവെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇത് ശരിയല്ല. കൊച്ചിയിലെ 45 റോഡുകളിലെ ചില ഭാഗങ്ങള്‍ മാത്രമാണ് തകര്‍ന്നത്. അത് അടിയന്തരമായി അറ്റകുറ്റപ്പണി നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുഴിയടയ്ക്കാന്‍ വിദഗ്ദ്ധ ഉദ്യോഗസ്ഥരുടെയൊന്നും ആവശ്യമില്ല.
ആര്‍ക്ക് വേണമെങ്കിലും കുഴിയടയ്ക്കാം. എന്നാല്‍ പാലം നിര്‍മാണത്തിന് വിദഗ്ദ്ധരുടെ സഹായം ആവശ്യമാണ്. ഇത് പാലാരിവട്ടം പാലമല്ല. അതുകൊണ്ടാണ് കുഴിയടയ്ക്കാന്‍ എഞ്ചിനീയര്‍മാര്‍ എത്താതത്. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് ഉത്തരവാദി പൊതുമരാമത്ത് വകുപ്പല്ല. റോഡ് പണിയുന്നതാണ് വകുപ്പിന്റെ പണി, അല്ലാതെ ഗതാഗതം നിയന്ത്രിക്കേണ്ടത്.
എറണാകുളത്തേത് ഏറ്റവും മിടുക്കനായ കളക്ടറാണ്. ഗതാഗതം നിയന്ത്രിക്കേണ്ട കാര്യമെല്ലാം ജില്ലാ പൊലീസ് മേധാവിയും കളക്ടറുമാണ് ചെയ്യേണ്ടത്. സംസ്ഥാനത്ത് ഒരു റോഡിലും ടോള്‍ പിരിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗതാഗതസ്തംഭനം പതിവായതോടെ വൈറ്റില – കുണ്ടന്നൂര്‍ റൂട്ടില്‍ കുരുക്കഴിക്കാന്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. കുണ്ടന്നൂരിലും വൈറ്റിലയിലും ഗതാഗത നിയന്ത്രണത്തിന് ഇന്നു മുതല്‍ കൂടുതല്‍ പൊലീസുകാരുണ്ടാവും.
80 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചിരിക്കുന്നത്. കുണ്ടന്നൂരില്‍ 60 പേരെയും വൈറ്റിലയില്‍ 20 പേരെയുമാണ് അധികമായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നിയോഗിച്ചത്. പൊലീസിന്റെ നേതൃത്വത്തില്‍ രാവിലെ റോഡിലെ കുഴികള്‍ മണ്ണിട്ട് മൂടി.
വന്‍ ഗതാഗത കുരുക്കിനെ തുടര്‍ന്ന് വൈറ്റില അരൂര്‍ ദേശീയപാതയില്‍ ഇന്നലെയും വാഹനങ്ങള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിയിരുന്നു. മൂന്ന് ദേശീയപാതകള്‍ ഒന്നിക്കുന്ന കുണ്ടന്നൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയുള്ള അരൂരിലെത്താന്‍ രണ്ട് മണിക്കൂറിലധികമാണ് യാത്രക്കാര്‍ റോഡില്‍ കിടന്നത്.
കുണ്ടന്നൂര്‍, വൈറ്റില മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തോടൊപ്പം സമാന്തര റോഡുകള്‍ പൊട്ടിപ്പൊളിയുക കൂടി ചെയ്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണം. കുണ്ടന്നൂരില്‍ നിന്ന് തേവരയിലേക്കും മരടിലേക്കും പോകുന്ന വഴികള്‍ പാലം പണിക്കായി അടച്ചതോടെ, ഈ റോഡിലുള്ളവരും വൈറ്റില അരൂര്‍ ദേശീയപാതയിലേക്ക് കയറി വേണം യാത്ര തുടരാന്‍.
https://www.facebook.com/Comrade.G.Sudhakaran/videos/2440207849593290/
പ്രതികരിക്കാൻ ഇവിടെ എഴുതുക