ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. തന്റെ ആദ്യ ടെസ്റ്റ് ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ ശക്തമായ നിലയിലേക്ക് നയിച്ചത്. 176 റൺസെടുത്ത രോഹിത് ശർമ്മയും ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു.
മായങ്ക് അഗർവാളുമായി ചേർന്ന ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 317 റൺസ് ആയപ്പോഴാണ് രോഹിത് പുറത്തായത്. 176 റൺസെടുത്ത രോഹിതിനെ കേശവ് മഹാരാജിന്റെ പന്തിൽ ക്വിൻ്റൺ ഡികോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. തുടർന്ന് ചേതേശ്വർ പൂജാര (6) ഫിലാണ്ടറിന്റെ പന്തിൽ ബൗൾഡായി വേഗം മടങ്ങി.
സെനുരൻ മുത്തുസാമിയ്ക്ക് ആദ്യ ടെസ്റ്റ് വിക്കറ്റ് സമ്മാനിച്ച് വിരാട് കോലിയും (20) പെട്ടെന്ന് പുറത്തായി. തുടർന്ന് അജിങ്ക്യ രഹാനെ ക്രീസിലെത്തി. ഇതിനിടെയാണ് അഗർവാൾ തന്റെ ആദ്യ ടെസ്റ്റ് ഇരട്ട ശതകം തികച്ചത്. 358 പന്തുകളിലാണ് അഗർവാൾ റെക്കോർഡിലെത്തിയത്.
ഇനി വേഗം സ്കോർ ചെയ്ത് ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനാവും ഇന്ത്യയുടെ പദ്ധതി. ഇപ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 431 റൺസെടുത്തിട്ടുണ്ട്. 210 റൺസെടുത്ത മായങ്ക് അഗർവാളും 15 അജിങ്ക്യ രഹാനെയുമാണ് ക്രീസിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക