തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സ്ഥാനാർത്ഥികളിൽ ഒരാൾ കോടിപതിയും മാറ്റ് രണ്ടുപേർ ലക്ഷാധിപതികളും.
കൂട്ടത്തിൽ വലിയ സമ്പന്നൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ. മോഹൻകുമാർ. 2.01 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 45000 രൂപയാണ് കൈവശം ഉള്ളത്. തന്റെയും ഭാര്യയുടെയും മക്കളുടെയും സ്വർണാഭരണങ്ങളും ബാങ്ക് നിക്ഷേപവുമുൾപ്പെടെ 64,16505 രൂപയുടെ സമ്പാദ്യമുണ്ടെന്നും നാമനിർദേശപത്രികയ്ക്കൊപ്പം നൽകിയ രേഖകളിൽ വ്യക്തമാക്കുന്നു.
ഇതിനുപുറമേ 1,37,05720 രൂപയുടെ വസ്തുവകകളും കെട്ടിടങ്ങളുമുണ്ട്. കേരള സർവകലാശാലയിൽ നിന്ന് എം.എ, എൽ.എൽ.ബി. ബിരുദങ്ങൾ നേടിയിട്ടുണ്ട്. കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി.യും ലഭിച്ചിട്ടുണ്ട്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്താണ് തൊട്ടുപ്പിന്നിൽ. 69.45 ലക്ഷത്തിന്റെ ആസ്തിയാണ് ആകെയുള്ളത്. കൈവശം പണമായി ഉള്ളത് 15000 രൂപയാണ്. ഭാര്യയ്ക്കും മക്കൾക്കുമുള്ള സ്വർണാഭരണങ്ങളുൾപ്പെടെ 19,45924 രൂപയുടെ ആസ്തിയാണ് പ്രശാന്തിനുള്ളത്.
50 ലക്ഷം രൂപ മതിപ്പുവിലയുള്ള സ്ഥലവും കെട്ടിടവുമുണ്ട്. കേരള സർവകലാശാലയിൽ നിന്ന് ബി.എ., എൽ.എൽ.ബി. ബിരുദങ്ങൾ നേടിയിട്ടുണ്ട്.
ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷിന് 44.37 ലക്ഷത്തിന്റെ ആസ്തിയുണ്ട്. വിവാഹമോതിരമുൾപ്പെടെ 47,000 രൂപ കൈവശമുണ്ട്. ഭാര്യയുടേതുൾപ്പെടെ ജംഗമ ആസ്തി 13,70,699 രൂപയുടേതാണ്.
ഭാര്യയ്ക്കും മകൾക്കുമായി 31.3 ലക്ഷം രൂപയുടെ ഭൂമിയും മറ്റ് സ്വത്തുക്കളുമുണ്ട്. സുരേഷിനും ഭാര്യയ്ക്കുമായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും 14.42 ലക്ഷം രൂപയുടെ വായ്പകളുമുണ്ട്.
വട്ടിയൂർക്കാവ് പോളിടെക്നിക്കിൽ നിന്നും ഇലക്ട്രിക്കൽ ഡിപ്ലോമ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ സോഷ്യോളജി, ബംഗളൂരൂ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽ.എൽ.ബി എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക