മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മഹാരാഷ്ട്രയില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്ര തീരത്ത് നിന്നും 210 കിമീ അകലെ നിന്നാണ് കാറ്റ് ശക്തി പ്രാപിച്ച് നീങ്ങുക. മുംബൈ നഗരത്തില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയാണ് പ്രവചിക്കുന്നത്. കാറ്റിന്റെ വേഗം പരമാവധി മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാകാമെന്നാണ് മുന്നറിയിപ്പ്.
കൊങ്കണ്‍ മേഖലയിലെ സിന്ധുദുര്‍ഗ്, രത്നഗിരി ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ലഭിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്ന് ഇവിടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 11 കിമീ വേഗതയില്‍ ഇവിടെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മറ്റ് തീരദേശ ജില്ലകളില്‍ മണിക്കൂറില്‍ 40-50 കീലോമീറ്റര്‍ വേഗത്തിലാവും കാറ്റ് വീശുക.
മൂന്നാം ദിവസവും ശക്തമായി പെയ്യുന്ന മഴ ഗോവയെ കാര്യമായി ബാധിച്ചു തുടങ്ങി. മുംബൈ-ഗോവ ദേശിയ പാതയില്‍ പലയിടത്തും ഗതാഗതം നിലച്ചു. ക്യാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക