വാളയാർ പീഡനക്കേസിൽ തെളിവുകൾ ദുർബലമായിരുന്നുവെന്ന് മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജലജ മാധവൻ. പല കേസിലും സീൻ മഹസർ പോലുമുണ്ടായിരുന്നില്ല. പൊലീസിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്നും ജലജ മാധവൻ പറഞ്ഞു.
പതിമൂന്ന് വയസുകാരിയായ മൂത്ത കുട്ടിയുടെ മരണത്തിൽ ഇളയ കുട്ടിയുടെ മൊഴി തെളിവായി പോലും വന്നിരുന്നില്ലെന്നും ജലജ മാധവൻ ആരോപിച്ചു. മധുവിനെ വീട്ടിൽ കണ്ടുവെന്നായിരുന്നു ഇളയ കുട്ടിയുടെ മൊഴി.
തെളിവുകളുടെ അഭാവത്തിൽ കേസ് പരാജയപ്പെടുമെന്ന് തുടക്കത്തിൽ തന്നെ തോന്നിയിരുന്നു.
രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ കൊലപാതക സാധ്യത നിലനിൽക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. കേസ് തള്ളിപ്പോകുമെന്ന് ഉറപ്പായിരുന്നു. കേസിൽ മൂന്ന് മാസം മാത്രമാണ് താൻ സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഉണ്ടായിരുന്നത്. തന്നെ മാറ്റാനുള്ള കാരണം അറിയില്ല. കേസിൽ നിന്ന് താൻ ഒഴിവാക്കപ്പെട്ടത് ഭാഗ്യമായെന്ന് ഇപ്പോൾ തോന്നുന്നുവെന്നും ജലജ മാധവൻ വ്യക്തമാക്കി.
അതേസമയം പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. പ്രതികളെ വെറുതെ വിട്ടതിൽ പാർട്ടി ഇടപെടൽ നടന്നതായും അമ്മ പ്രതികരിച്ചു. മൂത്തമകൾ മരിച്ച ദിവസം പ്രതി വി മധു വീട്ടിൽ നിന്ന് പോയത് ഇളയ മകൾ കണ്ടിരുന്നു. അന്ന് തന്നെ ഇളയ മകൾ ഇത് പൊലീസിനോട് പറഞ്ഞിരുന്നു. പക്ഷേ അറസ്റ്റ് ചെയ്ത് ഉടൻ തന്നെ മധുവിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. മധു പ്രദേശത്തെ സിപിഐഎം പ്രവർത്തകൻ ആയിരുന്നുവെന്നും പെൺകുട്ടികളുടെ ആരോപിച്ചു.
പ്രതിയും പൊലീസും തമ്മിൽ ഒത്തുകളിയുണ്ടെന്നും അതുകൊണ്ട് കേസ് ജയിക്കുമെന്ന് തുടക്കത്തിൽ പറഞ്ഞ് പറ്റിച്ചതെന്നും അമ്മ പറയുന്നു. ആദ്യ കുട്ടി മരിച്ച ദിവസം രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്നതായി ഒമ്പത് വയസുകാരിയായ രണ്ടാമത്തെ കുട്ടി കണ്ടിരുന്നു. ഇക്കാര്യം പൊലീസിൽ അന്ന് പറഞ്ഞതുമാണെന്ന് അമ്മ കൂട്ടിച്ചേർത്തു.
അതേസമയം, പീഡനത്തിനിരയായ വിവരം മൂത്ത കുട്ടി പറഞ്ഞിരുന്നില്ലെന്ന് അമ്മ പറയുന്നു. മാതാപിതാക്കളോടെ പറഞ്ഞാൽ തന്നെ കൊല്ലുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതെ കുറിച്ച് അപ്പോൾ തന്നെ അമ്മ മകളോട് ചോദിച്ചു. അപ്പോഴാണ് മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞാൽ മധു തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പെൺകുട്ടി അമ്മയോട് പറയുന്നത്.
അന്ന് എന്നാൽ കുടുംബം മധുവിനെതിരെ പൊലീസിൽ പരാതി നൽകിയില്ല. പിന്നീട് കുട്ടി മരിച്ച ദിവസമാണ് പൊലീസിൽ ഇക്കാര്യങ്ങളെല്ലാം പറയുന്നത്. തങ്ങൾക്ക് പറ്റിയ അബദ്ധവും ഇതാണെന്ന് അമ്മ പറയുന്നു. അന്ന് പൊലീസിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ മക്കളെ നഷ്ടപ്പെടില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു.
മൂത്ത കുട്ടി മരിച്ചതിന്റെ കാരണം പീഡനമാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ രണ്ടിൽ ഒരാൾ മാത്രം പുറത്ത് പണിക്ക് പോവുകയും രണ്ടാമത്തെ കുട്ടിയെ നോക്കാൻ ഒരാൾ വീട്ടിലും ഉണ്ടായിരുന്നേനെ. ഓരോ കാരണം പറഞ്ഞ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെങ്കിലും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞ് അവരെ പോസ്റ്റുമോർട്ടം റിപ്പോർട്ട് നൽകാതെ തിരിച്ചയക്കുമായിരുന്നു. എന്നാൽ രണ്ടാമത്തെ കുട്ടി മരണപ്പെടുന്നത് വരെ കുടുംബത്തിൽ നിന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് മറച്ചുവെച്ചുവെന്നും, രണ്ട് കുട്ടികളുടേയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരുമിച്ചാണ് ലഭിക്കുന്നതെന്നും അമ്മ പറഞ്ഞു.
പെൺകുട്ടികളുടെ അമ്മയുടെ ചേച്ചിയുടെ മകനാണ് മധു. പെൺകുട്ടികൾ മരണശേഷം മധുവിന്റെ വീട്ടിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ താമസിച്ചിരുന്നു. മധുവിനെ പൊലീസിൽ പിടിപ്പിച്ചത് പെൺകുട്ടികളുടെ അമ്മയും അച്ഛനുമാണെന്ന് പറഞ്ഞ് മധുവിന്റെ അച്ഛനുമായി കുടുംബം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് ഇരുവരും തിരിച്ചുവരികയായിരുന്നു. പെൺകുട്ടികളുടെ മരണത്തിൽ പരാതി നൽകിയ ശേഷം ഇവരുടെ വീട്ടിൽ കല്ലേറുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രണ്ട് പെൺകുട്ടികളുടേയും മരണകാരണം പീഡനമാണെന്ന് കണ്ടിട്ടും എന്തുകൊണ്ടാണ് പ്രതികളെ വെറുതെ വിട്ടതെന്ന് തനിക്ക് അറിയില്ലെന്നും അമ്മ പറയുന്നു. തന്റെ മക്കളെ കൊന്നവർക്ക് ശിക്ഷ കിട്ടാതെ വെറുതെ വിട്ടത് മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിധി കേട്ടറിഞ്ഞ ശേഷം ജീവിച്ചിരിക്കണോ വേണ്ടയോ എന്ന് പോലും ചിന്തിച്ചുപോയെന്ന് അമ്മ പറഞ്ഞു.
അതേസമയം വാളയാർ പീഡനക്കേസിൽ വിമർശനാത്മക പരാമർശം നടത്തിയ ഡിവൈഎസ്പി സോജനെതിരെ സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. സോജനെതിരെ നടപടി ആവശ്യപ്പെട്ടാണ് റിപ്പോർട്ടെന്നാണ് വിവരം. സോജനെതിരെ നടപടിയുണ്ടായേക്കും.
സോജന്റെ പരാമർശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സോജന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെ്നന് റിപ്പോർട്ടിൽ പറയുന്നു. പതിമൂന്നും എട്ടും വയസ് പ്രായമുള്ള പെൺകുട്ടികൾ ഉഭയസമ്മത പ്രകാരം എങ്ങനെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്നും സർക്കാർ അപ്പീൽ പോകുമെന്നും കേസിൽ പ്രഗത്ഭരായ അഭിഭാഷകരെ നിയമിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കേസിൽ സി.ബി.ഐ. വേണോ അതോ പുനരന്വേഷണം വേണോ എന്നത് പരിശോധിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക