ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ജലാ മെര്‍ക്കല്‍ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എയ്ഞ്ജലാ മെര്‍ക്കലിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. അഞ്ചാമത് ഇന്ത്യ ജര്‍മ്മനി ഇന്റര്‍ കണ്സള്ട്ടേഷനില് പങ്കെടുക്കാനാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ഇന്ത്യയിലെത്തിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, എന്നിവരുമായി മെര്‍ക്കല്‍ കൂടിക്കാഴ്ച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഹൈടെക്ക് എന്നീ മേഖലകള്‍ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമാകും. ഇരുരാജ്യങ്ങളും തമ്മില്‍ ഇരുപതോളം കരാറുകള്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘മോദിയും മെര്‍ക്കലും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ക്ക് ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാം. രണ്ടു നേതാക്കളും എന്താണ് സംസാരിക്കുന്നതെന്നു മുന്‍കൂട്ടി അറിയാന്‍ ആഗ്രഹിക്കുന്നില്ല’ – ഇന്ത്യയിലെ ജര്‍മന്‍ പ്രതിനിധി വാള്‍ട്ടര്‍ ജെ. ലിന്‍ഡ്നര്‍ പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മെര്‍ക്കല്‍ വ്യാപാര പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക