പെണ്ണിന്റെ വിദ്യഭ്യാസം നോക്കി വധുവാക്കുന്ന ചടങ്ങിൽ നിന്ന് വ്യത്യസ്തമാകുകയാണ് മൂര്‍ഷിദാബാദിലെ പെണ്ണുകാണല്‍ ചടങ്ങ്. ഇവിടെ ചെറുക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയോട് ആദ്യം ചോദിക്കുന്ന ചോദ്യം. വേഗതയോടെയും കൃത്യതയോടെയും ഒരു ദിവസം എത്ര ബീഡി തെറുക്കാനാകുമെന്നതാണ്.
ഇന്ത്യയിലെ ബീഡി വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മൂര്‍ഷിദാബാദ്. 1990-കളിലാണ് ഫാക്ടറികളില്‍ നിന്ന് ബീഡി വ്യവസായം വീടുകളിലേക്ക് എത്തുന്നത്. ഇതോടെ ഈ രംഗത്ത് സ്ത്രീ തൊഴിലാളികളുടെയും കുട്ടിത്തൊഴിലാളികളുടെയും എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായി. ഇന്നുളള തൊഴിലാളികളില്‍ 90 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്.
അഞ്ചുവയസ്സാകുന്നതോടെ അമ്മ കുഞ്ഞിന്റെ കൈയില്‍ ബീഡി തെറുക്കാനുള്ള തെണ്ട് ഇല നല്‍കും, തുടര്‍ന്ന് പരിശീലനവും. കൈവേഗതയുള്ള മികച്ച തൊഴിലാളിയായി മാറണമെന്നാണ് ചെറുപ്പം മുതല്‍ പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് ലഭിക്കുന്ന ഉപദേശം. ദിവസം പന്ത്രണ്ടുമുതല്‍ പതിന്നാല് മണിക്കൂര്‍ വരെ ഒറ്റിയിരുപ്പില്‍ ഭക്ഷണവും വെള്ളവും വിദ്യാഭ്യാസവും വേണ്ടെന്ന വെച്ച് ഇവര്‍ ജോലി ചെയ്യും.
ചുരുക്കം ചിലര്‍ സ്കൂളില്‍ പ്രവേശനം നേടുമെങ്കിലും അധികം വൈകാതെ സ്കൂള്‍ ഉപേക്ഷിച്ച് കുടുംബത്തിന് താങ്ങാകുന്നതിനായി ജോലിയിലേക്ക് മടങ്ങും. വിദ്യാഭ്യാസം നേടുന്നതിനേക്കാള്‍ തൊഴില്‍ വൈദഗ്ധ്യം നേടുന്നതിന് തന്നെയാണ് വീട്ടുകാരും പ്രോത്സാഹനം നല്‍കുക.തെറുക്കുന്ന ബീഡിയുടെ എണ്ണത്തിനനുസരിച്ചാണ് കൂലി. 1000 എണ്ണത്തിന് 150 രൂപ. അതേസമയം പുറം വേദന, കഴുത്ത് വേദന, പുകയിലയുമായി വളരെ ചെറുപ്പം മുതല്‍ ഇടപഴകുന്നതിനാല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കണ്ണിനുണ്ടാകുന്ന അണുബാധ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളും ഇവര്‍ നേരിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക