പഞ്ചവടിപ്പാലമായി മാറിയ പാലാരിവട്ടം പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്സ് എന്ന കമ്പനിയെ സംസ്ഥാന സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തും. ഇതിനുള്ള നടപടികളെടുക്കാന്‍ സര്‍ക്കാര്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനു നിര്‍ദേശം നല്കി. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു നിര്‍മാണവും ആര്‍ഡിഎസിനു നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം ആര്‍ഡിഎസ് പ്രോജക്ടാണ് നടത്തിയത്. അഴിമതിയും ഗുരുതരക്രമക്കേടുകളും കാരണം പാലം ഉപയോഗശൂന്യമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആര്‍ഡിഎസ് പ്രോജക്ടിനു കേരളത്തില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാരോ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളോ നിര്‍മിക്കുന്ന പദ്ധതികളുടെ കരാര്‍ ആര്‍ഡിഎസിനു നല്‍കില്ല. ഇവര്‍ക്ക് ടെണ്ടറില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ടാകും.
ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷനു നിര്‍ദേശം നല്കി. ആര്‍ഡിഎസ് പ്രോജക്ട് ഇപ്പോള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് ആര്ബിഡിസിയുമായി ചേര്‍ന്നാണ്. ദേശീയപാത അതോറിറ്റിയേയും കെഎസ്ടിപിയേയും ഇക്കാര്യം അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കെഎസ്ടിപി പദ്ധതിയില്‍ നിന്നും ആര്‍ഡിഎസിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കരിമ്പട്ടികയില്പ്പെടാത്തതിനാല് ഒഴിവാക്കാനാകില്ലെന്നായിരുന്നു ലോബാങ്കിന്റെ നിലപാട്.
കരിമ്പട്ടികയില്പ്പെടുത്തുന്നതോടെ ലോബാങ്കിന്റെ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ നിന്നും ആര്‍ഡിഎസ് പുറത്താകും.
പുനലൂര്‍ മൂവാറ്റുപുഴ കെഎസ്ടിപി പാതയിലെ പുനലൂര്‍ കോന്നി റീച്ചിന്റെ 226 കോടിയുടെ കരാറും സര്‍ക്കാരിടപെട്ട് ആര്‍ഡിഎസിനു നല്‍കുന്നത് ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക