ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്ക് എന്നപോലെ വിരമിക്കുന്ന സൈനിക ഓഫീസര്‍മാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താന്‍ കരസേന ആലോചിക്കുന്നു. വിരമിച്ച ഓഫീസര്‍മാര്‍ സേനയ്ക്കുനേരെ പരസ്യവിമര്‍ശനവും പരാതികളും ഉന്നയിക്കുന്നതു പതിവായതിനാലാണ് ഈ നീക്കം.
വിരമിച്ചശേഷവും പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് സര്‍വീസിലുള്ളപ്പോള്‍ ഉറപ്പുനല്കേണ്ടിവരുമെന്ന നിബന്ധന ഇതിലുള്പ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. വിരമിക്കുന്നവേളയിലാവും ഇതു നല്‍കേണ്ടത്. അതു ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാനടപടിയെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചട്ടം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് സര്‍വീസിലുള്ള ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. തുടര്‍ചര്‍ച്ചകളും ഏറെ പുരോഗമിച്ചിട്ടുണ്ട്. ഓഫീസര്മാര്ക്കുമാത്രമേ വിരമിച്ചാല്‍ പദവി അതുപോലെ നിലനിര്‍ത്താന്‍ പറ്റൂ.
നിലവില്‍, കരസേനാ നിയമം സര്വീസിലുള്ളവര്ക്കുമാത്രമാണ് ബാധകം. വിരമിച്ചവര്‍ സാധാരണ പൗരരെപ്പോലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിനുകീഴിലാണ് വരുക. ‘ഒരു റാങ്ക് ഒരു പെന്ഷന്’ അടക്കമുള്ള വിഷയങ്ങളില്‍ വിരമിച്ച സൈനികര്‍ മാധ്യമങ്ങള്‍ക്കു മുമ്ബിലെത്തി സേനയ്ക്കെതിരേ വിമര്‍ശനമുന്നയിച്ചതു സൈനികനേതൃത്വത്തെ അമ്ബരപ്പിച്ചിരുന്നു.
സാമൂഹികമാധ്യമങ്ങളിലൂടെ വിരമിച്ച ഓഫീസര്‍മാര്‍ നടത്തിയ പരാമര്‍ശം കരസേനയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്നാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനു കാരണമായി സേന പറയുന്ന കാര്യം. വിരമിച്ചാലും ഓഫീസര്‍മാര്‍ക്ക് പദവി നിലനിര്‍ത്താമെന്നതിനാല്‍ ചട്ടം അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും സേന ചൂണ്ടിക്കാട്ടുന്നു.
പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ വിരമിച്ച സൈനികര്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് അവരുടെ വാദം. ഈ നടപടിയെ ചോദ്യംചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ തുറന്ന കത്തും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. സൈനിക നടപടികളുടെ ഖ്യാതി രാഷ്ട്രീയനേതൃത്വം ഏറ്റെടുക്കുന്നെന്നാരോപിച്ച് ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലും വിമുക്തഭടന്മാര് തുറന്ന കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക