ആലപ്പുഴ: കേരളത്തിലെ ആദ്യത്തെ സൈക്ലോൺ ഷെൽട്ടർ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. പ്രകൃതി ദുരന്തങ്ങളിൽ വിഷമഘട്ടത്തിലാകുന്ന ജനങ്ങൾക്ക് താൽകാലികമായി താമസിക്കുന്നതിനുള്ള ഒരു സ്ഥിരം സംവിധാനമാണ് മാരാരിക്കുളത്ത് സജ്ജമാകുന്നത്.
ലോകബാങ്കിന്റെ സഹായത്തോടെ ദുരന്തനിവാരണ അഥോറിട്ടിയുടെ കീഴിൽ ജില്ലയിലെ ആദ്യത്തെ സൈക്ലോൺ ഷെൽട്ടറാണ് മാരാരിക്കുളത്ത് നിർമ്മാണം പൂർത്തിയാകുന്നത്.
പഞ്ചായത്തിന്റേയും ദുരന്തനിവാരണ അഥോറിട്ടിയുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും അവലോകന യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകി. പഞ്ചായത്ത് പ്രസിസന്റ് ചെയർമാനായിട്ടുള്ള സമിതിക്ക് രൂപം നൽകി. പഞ്ചായത്ത് സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വില്ലേജ് ഓഫീസർ കൺവീനറായും പഞ്ചായത്ത് അംഗങ്ങൾ, പോലീസ് ഫിഷറീസ്, ഫയർ, ഇറിഗേഷൻ എന്നീ വകുപ്പിലെ ഉദ്യോഗസ്ഥന്മാർ എന്നിവർ അടങ്ങുന്നതാണ് സമിതി.
ദുരന്തകാലഘട്ടങ്ങളിൽ ആയിരത്തോളം ജനങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആവശ്യമായ ഹാളുകൾ , ശൗചാലയ സമുച്ചയങ്ങൾ, അടുക്കള, വികലാംഗകർക്ക് പ്രവേശിക്കാനുള്ള റാമ്പ് എന്നിവയടങ്ങുന്നതാണ് ഈ മൂന്നു നില കെട്ടിട സമുച്ചയം
പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കെട്ടിടം പരിപാലിക്കും. ദുരന്തകാലഘട്ടമല്ലാത്ത അവസരങ്ങളിൽ കെട്ടിടം മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും.
ഡിസംബറിൽ ഉൽഘാടനം ചെയ്യുന്ന കെട്ടിടത്തിന്റെ പരിപാലനത്തിനായി കെയർടേക്കറായി കുടുംബശ്രീയെ ഏൽപ്പിക്കാനും ഇന്നത്തെ യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പ്രിയേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മിനി ആൻറണി, ഫിഷറീസ് സബ്ബ് ഇൻസ്പെക്ടർ സൂര്യ ,പി ഡബ്ളിയു എ.ഇ.ഷ്യാന, ഹസാർഡ് അനലിസ്റ്റ് ചിന്തു, ഫയർ ആൻഡ് റെസ്ക്യു ഉദ്യോഗസ്ഥൻ പി.എസ്.സാബു, വാർഡ് അംഗം രമണൻ, മറ്റ് വാർഡ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
3,53 ,88,736 രൂപയാണ് കെട്ടിടത്തിന്റെ നിർമ്മാണച്ചിലവ്. ജെ.ആൻറ്.ജെ അസോസിയേറ്റ്സ്നാണ് നിർമ്മാണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക