134 വർഷത്തെ നിയമയുദ്ധത്തിനും വാദപ്രതിവാദങ്ങൾക്കുമാണ് ഇന്ന് 10.30ന് തിരശീല വീണത്. അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് സ്ഥലത്തിലാണ് അവകാശവാദം. മുഴുവൻ സ്ഥലവും തങ്ങൾക്ക് വിട്ടുകിട്ടണമെന്നാണ് സുന്നി വഖഫ് ബോർഡ്, രാം ലല്ല, നിർമോഹി അഖാഡ എന്നിവരുടെ ആവശ്യം.
16ആം നൂറ്റാണ്ടിലാണ് അയോധ്യയിൽ ബാബറി മസ്ജിദ് പണികഴിപ്പിക്കുന്നത്. മുഗൾ രാജാവ് ബാബറാണ് പള്ളി പണികഴിപ്പിക്കുന്നത്. ഇതിന് മുമ്പ് പ്രദേശത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും, ഇത് നീക്കം ചെയ്താണ് ബാബർ മസ്ജിദ് നിർമ്മിക്കുന്നതെന്നും ആരോപിച്ച് പള്ളി കർസേവകർ 1992ൽ പൊളിക്കുകയായിരുന്നു. പിന്നീടങ്ങോട് അയോധ്യ സാക്ഷ്യം വഹിച്ചത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ചേരിപ്പോരും കലഹവുമായിരുന്നു….
1885 ലാണ് നിർമോഹി അഖാര അംഗം ബാബറി മസ്ജിദ് അങ്കണത്തിൽ ക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോടതിയിൽ ആദ്യമായി ഹർജി നൽകുന്നത്. എന്നാൽ മതസ്പർധയുണ്ടാക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളുകയായിരുന്നു.
1949ൽ, സ്വാതന്ത്ര്യം ലഭിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷം, രാമന്റെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങൾ പള്ളിക്കുള്ളിൽ ഒരു കൂട്ടം കടന്നുകയറി സ്ഥാപിച്ചു. ഇതോടെ ഹിന്ദു, മുസ്ലിം വിശ്വാസികൾ തമ്മിൽ തർക്കമാകുകയും, പള്ളിയെ തർക്ക പ്രദേശമായി കണക്കാക്കുകയും ചെയ്തു. 1950നും 1961നും മധ്യേ നിരവധി ഹർജികളാണ് നിർമോഹി അഖാരയും, സുന്നി വഖഫ് ബോർഡും തർക്കഭൂമിയുടെ അവകാശത്തിനായി കോടതിയിൽ ഫയൽ ചെയ്തത്.
1986ൽ, ഹിന്ദു മത വിശ്വാസികൾക്ക് പ്രാർത്ഥന നടത്താനായി പള്ളി തുറന്നുകൊടുത്തു. അപ്പോഴേക്കും രാമക്ഷേത്രം പണികഴിപ്പിക്കണമെന്ന് ആവശ്യവുമായി നടത്തുന്ന പ്രചരണം ശക്തമായി കഴിഞ്ഞിരുന്നു. പ്രചരണത്തിന്റെ ഭാഗമായി 1990ൽ ബിജെപി നേതാവ് എൽകെ അദ്വാനി വടക്കേ ഇന്ത്യ കടന്ന് രഥയാത്ര നടത്താൻ തീരുമാനിച്ചു. എന്നാൽ രാഥയാത്ര പ്രതിഷേധങ്ങൾക്കും ആക്രമസംഭവങ്ങൾക്ക് വഴിവയ്ക്കുകയും, അദ്വാനിയെ ബിഹാറിൽ തടവിൽ പാർപ്പിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷങ്ങൾക്ക് ശേഷവും അതിന്റെ കനൽ കെട്ടടങ്ങിയില്ലെന്ന് വളരെ വൈകിയാണ് രാജ്യം മനസ്സിലാക്കിയത്. ഡിസംബർ 6,1992ൽ കർസേവകരുടെ ഒരു വലിയ കൂട്ടം ബാബറി മസ്ജിദ് ആക്രമിക്കുകയും പള്ളി പൊളിച്ചുനീക്കുകയും ചെയ്തു.
ഭഗവാൻ രാംലല്ല വിരാജ്മാൻ – ഹിന്ദു മഹാസഭ നേതൃത്വം നൽകുന്ന ഈ വിഭാഗം ഹിന്ദു ദൈവമായ രാമനെ പ്രതിനിധീകരിക്കുന്നു.നിർമോഹി അഖാര- ബാബറി മസ്ജിദ് അങ്കണത്തിൽ രാമ ക്ഷേത്രം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന സംഘം. സുന്നി സെൻട്രൽ വഖഫ് ബോർഡ് പ്രദേശത്ത് പള്ളി പണിയണെന്ന് ആവശ്യപ്പെടുന്ന മറ്റൊരു വിഭാഗം.
2002ലാണ് അലഹബാദ് കോടതി 2.77 ഏക്കർ തർക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ട് ഉത്തരവിറക്കുന്നത്. ഒന്ന് രാം ലല്ലയ്ക്കും, ഒന്ന് സുന്നി വഖഫ് ബോർഡിനും ഒന്ന് നിർമോഹി അഖാരയ്ക്കും. എന്നാൽ 2011ൽ ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് മൂന്ന് കക്ഷികളും സുപ്രിംകോടതിയെ സമീപിച്ചു.
തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുക എന്ന ആവശ്യമാണ് രാം ലല്ല വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. രാം ലല്ല (രാമന്റെ ചെറുപ്പകാലം), നിയമത്തിന്റെ മുമ്പിൽ ‘മൈനർ’ ആയതുകൊണ്ട് തന്നെ 1956ലെ ഹിന്ദു മൈനോരിറ്റി ആന്റ് ഗാർഡ്യൻഷിപ്പ് ആക്ട് സെക്ഷൻ 11 പ്രകാരം ‘മൈനറിന്റെ’ സ്വത്ത് വിൽക്കാൻ പാടുള്ളതല്ലെന്ന് ഈ വിഭാഗം വാദിക്കുന്നു.
തർക്കഭൂമിയിൽ പള്ളി പണിയണമെന്നതാണ് സുന്നി മുസ്ലിം വഖഫ് ബോർഡിന്റെ ആവശ്യം. സ്പെഷ്യൽ പ്രൊവിഷൻസ് ആക്ട് പ്രകാരം പള്ളി ആരാധനാലയങ്ങളുടെ പട്ടികയിൽ പെടുത്തണമെന്നും ആവശ്യമുണ്ട്.
നൂറ്റാണ്ടുകളായി രാമനെ ആരാധിക്കുന്ന തങ്ങൾക്ക് തർക്കഭൂമിയുടെ അവകാശം നൽകണമെന്നാണ് നിർമോഹി അഖാരയുടെ ആവശ്യം.
2010ലാണ് അലഹബാദ് ഹൈക്കോടതി അയോധ്യാ കേസിൽ വിധി പുറപ്പെടുവിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2010 സെപ്തംബർ 30ന്. കേസിൽ പരാതിക്കാരായിരുന്ന നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ്, രാം ലല്ല എന്നിവർക്ക് ഭൂമി വിഭജിച്ച് നൽകാനായിരുന്നു നിർദേശം. ജസ്റ്റിസ് സിഭ്ഗട്ട് ഉല്ല ഖാൻ, ജസ്റ്റിസ് സുധീർ അഗർവാൾ, ജസ്റ്റിസ് ധരം വീർ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അയോധ്യാ കേസിൽ അന്തിമ വിധി പ്രഖ്യാപനവേളയിൽ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കുന്നതായി സുപ്രിംകോടി വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു. തർക്കഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയാമെന്നാണ് സുപ്രിംകോടതി വിധി.
എന്നാൽ വിധിയിൽ തൃപ്തരാകാത്ത മൂന്ന് വിഭാഗവും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. തർക്കഭൂമിയിൽ ഉപാധികളോടെ ക്ഷേത്രം പണിയാമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. മുസ്ലീങ്ങൾക്കായി തർക്കഭൂമിക്ക് പുറത്ത് അഞ്ച് ഏക്കർ സ്ഥലം അനുവദിക്കണമെന്നും സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക