അയോധ്യാവിധിയുടെ സാഹചര്യത്തിൽ കോടതി വളപ്പിനുള്ളിൽ ജയ് ശ്രീറാം വിളിയുമായി ഒരുകൂട്ടം അഭിഭാഷകർ. തർക്ക ഭൂമിയിൽ രാമക്ഷേത്രം പണിയാമെന്ന സുപ്രീം കോടതി വിധിയെയാണ് അഭിഭാഷകർ ജയ് ശ്രീറാം വിളിയുമായി സ്വാഗതം ചെയ്തത്.
പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളോ പരാമർശനങ്ങളോ ആരിൽ നിന്നും ഉണ്ടാവരുതെന്ന സർക്കാർ നിർദ്ദേശത്തെ മറികടന്നാണ് കോടതി വളപ്പിനുള്ളിൽ തന്നെ ജയ് ശ്രീറാം മുഴങ്ങിയത്. ഏറെ നേരം മുദ്രാവാക്യം മുഴക്കിയ ഇവരെ കുറേ സമയത്തിനു ശേഷം മറ്റു ചില അഭിഭാഷകർ തടയുകയായിരുന്നു.
തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം നിർമ്മിക്കാമെന്നായിരുന്നു കോടതി വിധി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് ഏകകണ്ഠമായി പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഒരു ബോർഡിന് കീഴിൽ മൂന്ന് മാസത്തിനകം ക്ഷേത്രം പണിയാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനൊപ്പം തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽ തന്നെ മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്നും സുപ്രിംകോടതി പറഞ്ഞു.
ഷിയാ വഖഫ് ബോർഡിന്റെയും, നിർമോഹി അഖാരയുടേയും ഹർജികൾ സുപ്രിംകോടതി തള്ളി. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, രാം ലല്ല എന്നീ മൂന്ന് ഹർജിക്കാർക്കും തർക്കഭൂമി വീതിച്ചു നൽകിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. നിലവിൽ 2.77 ഏക്കർ തർക്കഭൂമിയുടെ അവകാശം സർക്കാരിനാണ് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക