ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കിൽ ഇനിയും ശബരിമലയിൽ പോകുമെന്ന് കനകദുർഗ. വിധി പുനഃപരിശോധിക്കാനുള്ള സുപ്രികോടതിയുടെ തീരുമാനം നിരാശപ്പെടുത്തുന്നില്ലെന്നും കനകദർഗ പറഞ്ഞു.
വിശാല ബെഞ്ച് കാര്യങ്ങളിൽ തീരുമാനം എടുക്കട്ടെ. യുക്തിപൂർവമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. വിധിയിൽ മാറ്റം വരുത്തിയതിൽ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും കനക ദുർഗ പറഞ്ഞു.
ശബരിമല പുനഃപരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. മതത്തിന്റെ കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേട്ട ശേഷമാണ് നടപടിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിഷയം ശബരിമലയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
മൂന്ന് ജഡ്ജിമാർ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, എ.എം. ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര എന്നിവരാണ് ഏഴംഗ ബെഞ്ചിന് വിടുന്ന നടപടിയെ അനുകൂലിച്ചത്. ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും നടപടിയെ ശക്തമായി എതിർത്തു. അൻപത്തിയാറ് പുനഃപരിശോധനാ ഹർജികൾ അടക്കം അറുപത് ഹർജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക