ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി നാശങ്ങളിലൊന്നാണ് സ്പെയിനിന്റെ ഗലീസിയ തീരത്തുണ്ടായ പ്രസ്റ്റീജ് എണ്ണക്കപ്പല്‍ അപകടം. സ്പെയിന്, പോര്‍ച്ചുഗീസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഈ അപകടത്തിന്റെ കെടുതി സഹിക്കേണ്ടിവന്നു.
അപകടത്തെ തുടര്‍ന്ന് കപ്പലില്‍ നിന്ന് ചോര്‍ന്ന 60000 ടണ്ണിലധികം ക്രൂഡ് ഓയിലാണ് മൂന്ന് രാജ്യങ്ങളുടെയും തീരങ്ങളിലേക്ക് വന്നടിഞ്ഞത്. പരിസ്ഥിതിക്ക് വെല്ലുവിളിയുമായി എം.വി പ്രസ്റ്റീജ് എന്ന കപ്പല്‍ ഇപ്പോഴും സ്പെയിന്റെ തീരത്ത് മുങ്ങിക്കിടക്കുന്നുണ്ട്.
2002 നവംബര്‍ 13 ന് ഗലീസിയ തീരത്തിന് 210 കിലോമീറ്റര്‍ അകലെ കാറ്റിലും കോളിലും പെട്ട് എം.വി പ്രസ്റ്റീജ് എന്ന എണ്ണക്കപ്പലിന് തകരാര്‍ സംഭവിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കപ്പലില്‍ 77000 ടണ്‍ ക്രൂഡ് ഓയില്‍ ഉണ്ടായിരുന്നു. ബഹാമസില്‍ രജിസ്റ്റര്‍ ചെയ്യുകയും ഗ്രീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കപ്പലായിരുന്നു എംവി പ്രസ്റ്റീജ്. 26 വര്‍ഷം പഴക്കമുണ്ടായിരുന്ന കപ്പലിന് ഘടനാപരമായ ന്യൂനതകള്‍ ഉണ്ടായിരുന്നതായി പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.
കപ്പലില്‍ വെള്ളം കയറിത്തുടങ്ങിയതോടെ അപകടം മുന്നില്‍കണ്ട ക്യാപ്ടന് അപ്പോസ്തലസ് മാന്ഗരസ് സ്പെയിനിനോട് സഹായം അഭ്യര്‍ഥിച്ചു. ഗലീസിയ തീരത്തിന് നാല് കിലോമീറ്റര്‍ അടുത്തുവരെ കപ്പല്‍ എത്തി. സ്പെയിന് വാണിജ്യ മന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം സെറാഫിന് ഡയസ് എന്ന ക്യാപ്ടന് കപ്പലില്‍ പ്രവേശിച്ചു. ജീവനക്കാരെയെല്ലാം ഇതിനോടകം വ്യോമമാര്‍ഗം രക്ഷപ്പെടുത്തി.
തുറമുഖത്തേക്ക് അടുപ്പിച്ചാല്‍ കപ്പലിന്റെ തകരാര്‍ പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും സ്പെയിന് നേവിയുടെ നടപടികള്‍ ഭയന്ന് ക്യാപ്ടന് അപ്പോസ്തലസ് മാന്ഗരസ് കപ്പല്‍ തുറമുഖത്തേക്ക് അടുപ്പിച്ചില്ല. അതേസമയം കപ്പലില്‍ എത്തിയ സെറാഫിന് ഡയസ് കപ്പലിനെ സ്പെയിനിന്റെ തീരത്ത് നിന്ന് നീക്കുന്നതിനും ശ്രമിച്ചു. എന്നാല്‍ ഫ്രാന്‍സ്, പോര്‍ച്ചുഗീസ് രാജ്യങ്ങള്‍ കപ്പല്‍ തങ്ങളുടെ തീരമേഖലയില്‍ പ്രവേശിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു.
ദിവസങ്ങള്‍ നീണ്ട പ്രയാണത്തിനും കെട്ടിവലിക്കലിനും ശേഷം ഗലീസിയ തീരത്തിന് 250 കിലോമീറ്റര്‍ അകലെ എം വി പ്രസ്റ്റീജ് കപ്പല്‍ രണ്ടായി ഛേദിക്കപ്പെട്ട് മുങ്ങി. മൂന്ന് രാജ്യങ്ങളുടെയും തീരത്തേക്ക് ആയിരക്കണക്കിന് ടണ്‍ ക്രൂഡ് ഓയില്‍ ഒഴുകിയെത്തി. ഗലീസിയ തീരത്തായിരുന്നു ഏറ്റവും വലിയ ആഘാതം. ഇവിടെ ആറ് മാസത്തോളം മത്സ്യബന്ധനം നിലച്ചു. സമുദ്രോപരിതലത്തിന്റെ താപനില വര്‍ധിക്കുകയും ചെയ്തതോടെ ലക്ഷക്കണക്കിന് ജന്തുജാലങ്ങളും സസ്യങ്ങളും നശിച്ചു. ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
അടിഞ്ഞുകൂടിയ ക്രൂഡ് ഓയില്‍ മാലിന്യം നീക്കം ചെയ്യാന്‍ മാസങ്ങള്‍ വേണ്ടിവന്നു. നൂറ് മില്യണ്‍ യൂറോയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവായത്. കപ്പിലിലെ 60000 ടണ്ണോളം ക്രൂഡ് ഓയില്‍ ചോര്‍ന്നെന്ന് 2003 ല്‍ നടന്ന പഠനത്തില്‍ വ്യക്തമായി. റോബോട്ടുകള്‍ ഉപയോഗിച്ച് കപ്പിലിലെ 13,000 ടണ്‍ ക്രൂഡ് ഓയില്‍ സുരക്ഷിതമായി പുറത്തെടുക്കാന്‍ സാധിച്ചു. കപ്പിന്റെ ഹള്ളിന്റെ ചോര്‍ച്ച ഏറെക്കുറെ പരിഹരിക്കാനും സാധിച്ചു.
പ്രതിദിനം 20 ലിറ്റര്‍ ക്രൂഡ് ഓയില്‍ കപ്പിലില്‍ നിന്ന് പുറത്തുകടക്കുന്നതായാണ് കണക്ക്. എം.വി പ്രസ്റ്റീജിന് അംഗീകാരം നല്കിയ അമേരിക്കന്‍ ബ്യൂറോ ഓഫ് ഷിപ്പിങിനെതിരെയും ലണ്ടന്‍ ആസ്ഥാനമായ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയും സ്പെയിന് നിയമ നടപടി സ്വീകരിച്ചു. ഗലീസിയയിലെ കോടതി 18 ലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക്പിഴ ചുമത്തി. ഇത് സ്പെയിന് സുപ്രീം കോടതി അംഗീകരിച്ചു. ഇപ്പോഴും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തി എം.വി പ്രസ്റ്റീജ് കപ്പല്‍ ഗലീസിയ തീരത്തിന് അടുത്ത് തന്നെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക