രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട കടല്‍തീരം കേരളത്തില്‍. സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് രാജ്യത്തെ കടല്‍തീരങ്ങളില്‍ നടത്തിയ ശൂചീകരണ റിപ്പോര്‍ട്ടാണ് ഇത് വെളിപ്പെടുത്തുന്നത്. രാജ്യത്തെ 34 ബീച്ചുകളില്‍ നിന്നായി 35 ടണ്‍ മാലിന്യം എന്‍.സി.സി.ആര് ഈ ദൗത്യത്തിലൂടെ നീക്കം ചെയ്തു. കേരളമാണ് ഈ മാലിന്യക്കൂമ്പാരത്തില്‍ ഒന്നാം സ്ഥാനത്ത്. ബീച്ചുകളിലെ മലിനീകരണ തോതിനെക്കുറിച്ച് പഠിക്കാനാണ് ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും സമുദ്രവും കടല്‍ത്തീരവും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും എന്‍.സി.സി.ആര്. ഡയറക്ടര്‍ എം.വി. രമണ പറഞ്ഞു.
ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന ഗോവയില്‍ കൃത്യമായ ശുചീകരണം ബീച്ചുകളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ചെന്നൈയില്‍ മറീന ബീച്ചും, എലിയറ്റ് ബീച്ചും മാലിന്യ കൂമ്പാരത്തിന് നടുവിലാണ്. കേരളത്തിലെ തീരങ്ങളില്‍ രണ്ട് മണിക്കൂറില്‍ അഞ്ച് ബീച്ചുകളിലാണ് ശുചീകരണം നടത്തിയത് ഇതില്‍ നിന്നും ലഭിച്ചത് 9519 കിലോ മാലിന്യമാണ്. മഹാരാഷ്ട്രയിലെ മൂന്നു ബീച്ചില്‍ നിന്ന് 5930 കിലോയും ഒഡിഷയിലെ നാലു ബീച്ചില്‍നിന്ന് 478.2 കിലോയും മാലിന്യം ശേഖരിച്ചു.
കടല്‍തീരങ്ങളില്‍ നിന്നും ലഭിക്കുന്ന മാലിന്യങ്ങളില്‍ ഭൂരിഭാഗവും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. ഇവയില്‍ തന്നെ മദ്യകുപ്പികള്‍ ഏറെയാണ്. കേരളത്തില്‍ കഴക്കൂട്ടം, പെരുന്തുറ, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലാണ് ശൂചീകരണം നടത്തിയത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ അഭാവമാണ് മാലിന്യങ്ങള്‍ കുന്നുകൂടാനുള്ള കാരണം എന്നാണ് സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക