തൃശൂര്‍ : ഗൂഗ്ള്‍ പേ ആപ്പ് വഴി പണമയച്ചയാളുടെ അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടപ്പെട്ടതായി പരാതി. പുതുക്കാട് സ്വദേശി മഞ്ഞളി ഡിക്ലസാണ് തന്റെ അക്കൗണ്ടിലെ 29,000 രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ചു സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ മാസം 23-നാണ് ഡിക്ലസ് ഗൂഗിള്‍ പേ ആപ്പ് വഴി തന്റെ എച്ച്ഡിഎഫ്സി ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് ഫെഡറല്‍ ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് 8,000 രൂപ അയച്ചത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും തുക അക്കൗണ്ടില്‍ എത്താതിരുന്നതോടെ ഡിക്ലസ് ബാങ്കിനെ സമീപിച്ചു. ബാങ്കില്‍ നിന്ന് ലഭിച്ച നിര്‍ദേശ പ്രകാരം ഗൂഗിള്‍ പേയുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു.
കോള്‍ ലഭ്യമായില്ലെങ്കിലും അല്‍പ്പസമയത്തിനുള്ളില്‍ തിരികെ വിളിയെത്തി. അവിടെ നിന്ന് അയച്ചു കിട്ടിയ ലിങ്കില്‍ വിവരങ്ങള്‍ എന്‍ട്രി ചെയ്ത് അവര്‍ പറഞ്ഞ മൊബൈല്‍ നമ്പറിലേക്ക് അയച്ചു കൊടുക്കാനായിരുന്നു നിര്‍ദേശം. വിവരങ്ങള്‍ അയച്ചതിനു പിന്നാലെ ബാങ്കിന്റെ യുപിഐ നമ്പർ കൂടി അയക്കാന്‍ നിര്‍ദേശമെത്തി.
യുപിഐ നമ്പർകൂടി ചേര്‍ത്തയുടനെ ഡിക്ലസിന്റെ രണ്ട് അക്കൗണ്ടിലെയും മുഴുവന്‍ തുകയും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.
8000, 21,000 രൂപ വീതമാണ് ഓരോ അക്കൗണ്ടിലും ഉണ്ടായിരുന്നത്. ഉടന്‍ തൃശൂര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി. പണം നഷ്ടപ്പെട്ട ഉടനെ അറിയിച്ചിരുന്നെങ്കില്‍ ബ്ലോക്ക് ചെയ്യാമായിരുന്നു എന്നാണ് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക