മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകീയ രംഗങ്ങൾ തുടരുകയാണ്. ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വീട്ടിലെത്തി.
അജിത് പവാര്‍ ഏതാനും എം.എല്‍.എമാര്‍ക്കൊപ്പം ബി.ജെ.പിയോട് കൈകോര്‍ത്തതിന് ശേഷം ആദ്യമായാണ് ബി.ജെ.പി നേതാക്കള്‍ നേരിട്ട ശരത് പവാറുമായി ചര്‍ച്ചക്കെത്തിയത്. സഞ്ജയ് കാക്കഡെ നേരത്തെ എന്‍.സി.പി നേതാവായിരുന്നു.
ബി.ജെ.പിക്ക് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാവില്ലെന്നും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് എന്‍.സി.പി, ശിവസേന നേതാക്കള്‍ അവകാശപ്പെടുന്നത്.
54 എം.എല്‍.എ മാരില്‍ 49 എം.എല്‍എ മാരും എന്‍.സി.പിക്കൊപ്പമുണ്ടെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. ഇവര്‍ ഇന്നലെ ശരത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.
എന്‍.സി.പിയുടെ പുതിയ നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും ചര്‍ച്ച നടക്കുമ്പോള്‍ പവാറിന്റെ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ എന്താണ് ഇവര്‍ സംസാരിച്ചതെന്ന് വ്യക്തമല്ല.
അതിനിടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന എം.എല്‍.എമാരെ ഹോട്ടലുകളിലേക്ക് മാറ്റി. കോണ്‍ഗ്രസ് 44 എം.എല്‍.എമാരെ അന്ധേരിയിലെ ജെ.ഡബ്ല്യു മാരിയട്ട് ഹോട്ടലിലേക്കാണ് മാറ്റിയത്.
എന്‍.സി.പി എം.എല്‍.എമാര്‍ മുംബൈയിലെ റെനൈസന്‍സ് ഹോട്ടലിലാണുള്ളത്. ശിവസേനയാകട്ടെ മുബൈയിലെ ലളിത് ഹോട്ടലിലേക്കാണ് 55 എം.എല്‍.എമാരെ മാറ്റിയത്. എന്‍.സി.പി എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ ശിവസേന പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുകയാണ്. ശിവസേന എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടലിലും കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക