ജനാധിപത്യചരിത്രത്തിലെ ഏറ്റവുംവലിയ അട്ടിമറികളിലൂടെ കഴിഞ്ഞ ദിവസമാണ്
മഹാരാഷ്ട്രമുഖ്യമന്ത്രിയായി ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയായി എൻ.സി.പി. നേതാവ് അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. അട്ടിമറിയിലൂടെ ഫഡ്നവിസിനെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ച ഗവർണർ ഭഗത്സിങ് കോഷിയാരിയുടെ നടപടിയെ ചോദ്യംചെയ്ത് കോൺഗ്രസ്-എൻ.സി.പി.-ശിവസേനസഖ്യം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും.
24 മണിക്കൂറിനകം നിയമസഭയിൽ വിശ്വാസംതെളിയിക്കാൻ നിർദേശിക്കണമെന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടു. ഇതോടെ മഹാരാഷ്ട്ര സർക്കാർ രൂപവത്കരണം നിയമപോരാട്ടത്തിലേക്കു കടക്കുകയാണ്.അത്യന്തം നാടകീയമായ നീക്കത്തിലൂടെയാണ് ബി.ജെ.പി അജിത് പവാറിനെ കൂട്ടുപിടിച്ച് മന്ത്രിസഭ രൂപവത്കരിച്ചത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാനായി ശിവസേന-കോൺഗ്രസ്-എൻ.സി.പി.സഖ്യം ഗവർണറെ കാണാനിരിക്കെയായിരുന്നു രാവിലെ 7.50-ന് സത്യപ്രതിജ്ഞ.
ത്രികക്ഷി സർക്കാരുണ്ടാക്കാൻ മുന്നിട്ടുനിന്നശേഷമാണ് അജിത് പവാർ മറുകണ്ടം ചാടിയത്.ഭൂരിപക്ഷം തെളിയിക്കാൻ നവംബർ 30-വരെ ഗവർണർ ഭഗത്സിങ് കോഷിയാരി സമയം അനുവദിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി.-അജിത് പവാർ പക്ഷത്തിന് ഭൂരിപക്ഷത്തിനാവശ്യമായ 145 പേരുടെ പിന്തുണയില്ല. ബി.ജെ.പി.ക്ക് 105 എം.എൽ.എ.മാരാണുള്ളത്. 20 സ്വതന്ത്രരുടെ പിന്തുണ കൂടിയുണ്ടെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം.
അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ച ഒമ്പതുപേരെ ബി.ജെ.പി. തങ്ങളുടെ പാളയത്തിലെത്തിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ 134 പേരുടെ പിന്തുണയായി. വിശ്വാസവോട്ടു നേടാൻ 11 പേരുടെ പിന്തുണകൂടി വേണം. വരുംദിവസങ്ങളിൽ കൂടുതൽ കൂറുമാറ്റങ്ങളുണ്ടായേക്കാം.ബി.ജെ.പി.യുമായി കൂട്ടുകൂടാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണ്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഈ നീക്കത്തെ അനുകൂലിക്കുന്നില്ല. ഒരുതരത്തിലും ഈ സഖ്യത്തെ അംഗീകരിക്കില്ലെന്നാണ് ശരദ്പവാറിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക