മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ വീണ്ടും പുതിയ നാടകീയ നീക്കങ്ങൾ. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ഉദ്ധവ് താക്കറെ നാളെ അധികാരമേൽക്കും. ഇതിന് അനുമതി തേടി മഹാ വികാസ് അഘാഡി നാളെ ഗവർണറെ കാണും. മുംബൈയിലെ ശിവാജി പാർക്കിലായിരിക്കും സത്യപ്രതിജ്ഞ. മഹാരാഷ്ട്രയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരാകും ഉണ്ടാവുക. ബാലാസാഹിബ് തൊറാട്ടും, ജയന്ത് പട്ടേലും ഉപമുഖ്യമന്ത്രിമാരാകും.
ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്നും ശിവസേന മറ്റ് പാർട്ടികളോട് യാചിക്കുകയാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശിവസേനയെ പരോക്ഷമായി വിമർശിച്ച ഫഡ്നാവിസ് പാർട്ടി സവർക്കറേയും കാവിയേയും വഞ്ചിച്ചുവെന്നും ആരോപിച്ചു.
ഇന്ന് വൈകീട്ട് 3.45 ഓടെ മാധ്യമങ്ങൾക്ക് മുന്നിൽവച്ചായിരുന്നു ഫഡ്നാവിസിന്റെ രാജി പ്രഖ്യാപനം. ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് ഫഡ്നാവിസ് പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തത് ബിജെപിക്കാണെന്നും ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും ഫഡ്നാവിസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അജിത് പവാറും രാജിവച്ചത്. നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് കാത്ത് നിൽക്കാതെയാണ് ഇരുവരുടേയും രാജി.
ത്രികക്ഷി സഖ്യം സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രിംകോടതിയുടെ നിർണായക വിധി. വിശ്വാസ വോട്ടെടുപ്പിൽ രഹസ്യ ബാലറ്റ് വേണ്ടെന്നും തത്സമയ സംപ്രേഷണം നടത്തണമെന്നും കോടതി പറഞ്ഞു. ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കോടതിയിൽ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക