കണ്ണൂര്‍ സ്വപ്നങ്ങൾക്ക് ചിറക് നൽകി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ധനവ് കണക്കാക്കിയാല്‍ ഇന്ത്യയുടെ ഏവിയേഷന്‍ ചരിത്രത്തിലെ തന്നെ അത്ഭുതകരമായ വളര്‍ച്ചയാണ് ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ എയർ പോർട്ട് നേടിയത്.
എന്നാല്‍ അന്താരാഷട്ര വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുളള അനുമതി ലഭിക്കാത്തതും കാര്‍ഗോ, ഡ്യൂട്ടിഫീ ഷോപ്പുകള്‍, താമസ സൗകര്യം എന്നിവ ഇല്ലാത്തതും കണ്ണൂരിന് തിരിച്ചടിയായിട്ടുണ്ട്.
കഴിഞ്ഞ ഡിസംബര്‍ ഒമ്പതിനാണ് കണ്ണൂരില്‍ നിന്നും ആദ്യവിമാനം പറന്നുയര്‍ന്നത്. ബുക്കിംങ് തുടങ്ങി ആദ്യ പന്ത്രണ്ട് മണിക്കൂറില്‍ 5153 ടിക്കറ്റുകളാണ് കണ്ണൂരില്‍ നിന്നും വിറ്റ് തീര്‍ന്നത്. ആദ്യ ഒമ്പത് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാര്‍ ഈ വിമാനത്താവളം വഴി യാത്ര ചെയ്തു.
അമ്പതോളം സര്‍വ്വീസുകളാണ് നിലവില്‍ കണ്ണൂരില്‍ നിന്നുളളത്. പ്രധാന ആഭ്യന്തര സര്‍വ്വീസുകള്‍ക്കൊപ്പം ഏതാണ്ട് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും സര്‍വ്വീസുകള്‍ ആരംഭിക്കാനും കണ്ണൂരിന് കഴിഞ്ഞു.ജിദ്ദ,ഒമാന്‍ എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍ നിന്ന് ഉടന്‍ സര്‍വ്വീസ് ആരംഭിക്കും.
എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സര്‍വ്വീസ് ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് കണ്ണൂര്‍ വിമാനത്താവളം നേരിടുന്ന പ്രധാന പ്രതിസന്ധി.
ഇതിനൊപ്പം കാര്‍ഗോ, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവ പ്രവര്‍ത്തനം ആരംഭിക്കാത്തതും യാത്രക്കാര്‍ക്ക് മികച്ച താമസ സൗകര്യം ഇല്ലാത്തതും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രധാന പോരായ്മയാണ്. ഇതിനിടെ നിലവിലുളള 3050 മീറ്റര്‍ റണ്‍വെ നാലായിരമാക്കി ഉയര്‍ത്തുന്നതിനുളള നടപടികളും കിയാല്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക