പിടിമുറുക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയില്‍ സാധാരണക്കാരന്റെ നടുവൊടിച്ച് ജീവിതച്ചെലവ് കൂടുന്നു. സെഞ്ച്വറിയും ഇരട്ടസെഞ്ച്വറിയുമെല്ലാം കടന്ന സവാളക്കും ഉള്ളിക്കും മുരിങ്ങക്കും പുറമേയാണ് സമസ്ത മേഖലകളെയും വിലക്കയറ്റം ബാധിച്ചുതുടങ്ങിയിരിക്കുന്നത്. ഇന്ധനം, പാചകവാതകം, മരുന്ന് എന്നിവയുടെയെല്ലാം വില ആരുമറിയാതെ ഉയരുകയാണ്.
സേവനങ്ങള്‍ക്ക് ഫീസ് ഉയര്‍ത്താന്‍ ഒരുങ്ങി സര്‍ക്കാരും വര്‍ധന വഴിയിലാണ്. സ്വകാര്യ മൊബൈലുകള്‍ നിരക്ക് വര്‍ധിപ്പിച്ചത് ഒരാഴ്ച മുൻപാണ്.
പ്രാബല്യത്തില്‍ വന്ന വര്‍ധന പ്രഖ്യാപിച്ചതിലും കൂടുതലാണെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. യാത്രനിരക്ക് വര്‍ധിപ്പിക്കാന്‍ ബസുടമകള്‍ സമ്മര്‍ദം ശക്തമാക്കി.
നിര്‍മാണ മേഖലയിലും മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയാണ്. ഉല്പന്നങ്ങള്ക്ക് വിലയിടിഞ്ഞതോടെ കര്‍ഷകരും ദുരിതത്തിലാണ്.
പല ജീവന്‍രക്ഷ മരുന്നുകള്‍ക്കും ഉയര്‍ന്ന വിലയാണ്. ജി.എസ്.ടി സ്ലാബ് പരിഷ്കരിക്കുന്നതോടെ ഇനിയും കൂടും.
കല്ലും മണലും മണ്ണും പോലുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും മരട് ഫ്ലാറ്റ് വിവാദവും സാമ്പത്തികമാന്ദ്യവും നിര്‍മാണ മേഖലയെ സാരമായി ബാധിച്ചു.
ആവശ്യക്കാര്‍ കുറഞ്ഞതിനാല്‍ ആറേഴ് മാസമായി നിര്‍മാണസാമഗ്രികള്‍ക്ക് കാര്യമായി വില കൂടിയില്ല എന്നത് മാത്രമാണ് ആശ്വാസം. മേഖലയിലെ ഇതരസംസ്ഥാനക്കാരടക്കം ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്.
13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രോള്‍ വില. തിങ്കളാഴ്ച ലിറ്ററിന് 14 പൈസ കൂടി. ഡീസലിന് 21 ഉം. ആറുമാസത്തിനിടെ പെട്രോളിന് 4.77, ഡീസലിന് 1.96 രൂപ കൂടി. തിങ്കളാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 78.44 ഉം ഡീസലിന് 71.08 ഉം രൂപയാണ്.
കൊച്ചിയില്‍ 77.08, 69.74. ഡീസല്‍ വിലയും ടോളും വര്‍ധിച്ചത് ചൂണ്ടിക്കാട്ടി വാടക ഉയര്‍ത്താനുള്ള നീക്കത്തിലാണ് ലോറി ഉടമകള്‍.
സബ്സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന് (14.2 കിലോ) നവംബറിനെ അപേക്ഷിച്ച് 15 രൂപ വര്‍ധിച്ച് 692.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ളതിന് (19 കിലോ) പുതിയ വില 1201 രൂപയാണ്.
തിരുവനന്തപുരത്തെ വില: 2019 ജൂലൈ ഒന്നിനും ഇന്നലെയും (വര്‍ധന ബ്രാക്കറ്റില്‍)
പെട്രോള്‍ : 73.67, 78.44 (4.77 രൂപ)
ഡീസല്‍ : 69.12, 71.08 (1.96 രൂപ)
യാത്രനിരക്ക് വര്‍ധന ആവശ്യപ്പെട്ട് ബസുടമകള്‍ നവംബര്‍ 22 മുതല്‍ പ്രഖ്യാപിച്ച സമരം മന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് മാറ്റിയിരുന്നു. എന്നാല്‍, തുടര്‍ചര്‍ച്ചകള്‍ നടന്നില്ല.
ഭാവിനടപടികള്‍ ആലോചിക്കാന്‍ ഈ മാസം 11ന് ഇവര്‍ കൊച്ചിയില്‍ യോഗം ചേരും. കെ.എസ്.ആര്.ടി. സി യെ രക്ഷിക്കാനെന്ന പേരില്‍ ചാര്‍ജ് വര്‍ധനക്ക് തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
നിത്യോപയോഗസാധന വില ഉയര്‍ന്നത് ഹോട്ടലുകളെയും ബാധിച്ചു. നിര്‍മാണ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോയത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളുടെ വരുമാനത്തെയും ബാധിച്ചു കഴിഞ്ഞു.
വിലവര്‍ധന മൂലം പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ പറഞ്ഞു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ നിലവിലുള്ള ഫീസും പിഴയും 10 ശതമാനം വര്‍ധിപ്പിക്കാനാണ് ധനസെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയുടെ ശിപാര്‍ശ. അടുത്ത ബജറ്റില്‍ വര്‍ധന പ്രഖ്യാപിച്ചേക്കും.
റബര്‍, ഏലം, കുരുമുളക്, കാപ്പി തുടങ്ങി പ്രധാന കാര്‍ഷികവിളകളുടെയെല്ലാം വില ഇടിഞ്ഞു. ഉല്പാദനച്ചെലവുമായി വരുമാനം പൊരുത്തപ്പെട്ട് പോകുന്നില്ല.
കഴിഞ്ഞവര്‍ഷം കിലോക്ക് 800 രൂപ കിട്ടിയ കുരുമുളകിന് ഇപ്പോള്‍ 318–353 രൂപയും ആഗസ്റ്റ് ആദ്യവാരം 7000 കിട്ടിയ ഏലത്തിന് ഇപ്പോള്‍ ശരാശരി വില 2800 രൂപയുമാണ്. 144 കടന്ന റബര്‍ 131ലേക്ക് താഴ്ന്നു. കൊപ്രക്ക് 114.80 ല്‍നിന്ന് 99.70 രൂപയായും കാപ്പിവില 70-115 ആയും ഇടിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക