കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് ‘മിലു’ എന്ന് പേരിട്ടു. കെഎംആര്‍എല്‍ ഈ പേര് അംഗീകരിച്ചു. കൊച്ചി മെട്രോയുടെ ആനക്കുട്ടിക്കൊപ്പം, വാട്ടര്‍ മെട്രോയുടെ ഭാഗ്യചിഹ്നമായ മീനിനും കെഎംആര്‍എല്‍ പേര് കണ്ടെത്തി. ‘ജെങ്കു’ എന്നാണ് പേരിട്ടത്. കൊച്ചി മെട്രോയെ നെഞ്ചിലേറ്റിയത് പോലെ മിലുവും നിങ്ങളുടെ വീട്ടിലെയൊരു അംഗത്തെ പോലെയാവുമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ പറയുന്നു. കടലില്‍ മനുഷ്യരെ സംരക്ഷിക്കുകയും ഭാഗ്യം കൊണ്ടെത്തരികയും ചെയ്യുന്ന മത്സ്യമാണ് ജെങ്കുവെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പ് ആനക്കുട്ടിയുടെ പേര് തിരഞ്ഞ് കൊച്ചി മെട്രോ ഫേസ്ബുക്ക് പേജിലെത്തിയിരുന്നു. എന്നാല്‍ അന്നത് ട്രോളുകളില്‍ മുങ്ങി പോവുകയായിരുന്നു. കുമ്മനാന എന്ന പേരായിരുന്നു അന്ന് ജനം പരക്കെ നിർദേശിക്കുകയുണ്ടായത്. സംഭവം കൈവിട്ടു പോയതോടെ പേര് കണ്ടെത്താനുള്ള പരിപാടിയില്‍ നിന്ന് കെഎംആര്‍എല്‍ പിന്നോട്ടു പോയിരുന്നു.
ചീഫ് സെക്രട്ടറി ടോം ജോസ്, കെഎംആര്‍എല്‍ ചെയര്‍മാനും ഹൗസിങ്, നഗരകാര്യ സെക്രട്ടറിയുമായ ദുര്‍ഗ ശങ്കര്‍ മിശ്രയും ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു. കൊച്ചി മെട്രോയുടെ എല്ലാ ഘട്ടത്തിലും ഭാഗ്യചിഹ്നമായ ആനക്കുട്ടിയുടെ സാന്നിധ്യം കെഎംആര്‍എല്‍ ഉറപ്പുവരുത്തിയിരുന്നു. ആനക്കുട്ടിയുടെ രൂപസാദൃശ്യത്തിലാണ് ട്രെയിന്‍. ആനക്കുട്ടിയുടെ കൊമ്പാണ് മെട്രോയുടെ എല്‍ഇഡി ലൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക