ന്യൂഡല്‍ഹി: റെയില്‍വേ യാത്രക്കൂലി വര്‍ധിപ്പിച്ചു. പുതിയ നിരക്ക് പുതുവത്സരദിനമായ ഇന്നു പ്രാബല്യത്തിലായി.
ഓര്‍ഡിനറി നോണ്‍ എസി ട്രെയിനുകളിലെ അടിസ്ഥാനനിരക്ക് കിലോമീറ്ററിന് ഒരു പൈസ കൂടും. മെയില്‍/എക്സ്പ്രസ് നോണ്‍ എസി ട്രെയിനുകളില്‍ കിലോമീറ്ററിനു രണ്ടു പൈസ കൂടും. എസി ടിക്കറ്റിനു കിലോമീറ്ററില്‍ നാലു പൈസയാണു വര്‍ധന. സബര്‍ബന്‍ (നഗരപ്രാന്ത) ട്രെയിനുകളില്‍ നിരക്കു കൂട്ടിയിട്ടില്ല.
റിസര്‍വേഷനു ഫീസ്, സൂപ്പര്‍ഫാസ്റ്റ് സര്‍ചാര്‍ജ് എന്നിവയ്ക്കു വര്‍ധനയില്ല.നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കു വര്‍ധന ബാധകമല്ല. എന്നാല്‍ ട്രെയിനില്‍ പുതിയ ടിക്കറ്റ് വാങ്ങേണ്ടിവന്നാല്‍ പുതിയ നിരക്കു നല്‍കണം. നിയമാനുസൃത ജിഎസ്ടി ഈടാക്കും.
രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഹംസഫാര്‍, മഹാമന, ഗതിമാന്‍, അന്ത്യോദയ, ഗരീബ് രഥ്, ജനശതാബ്ദി, രാജ്യറാണി, യുവ എക്സ്പ്രസ്, സുവിധ ട്രെയിനുകള്‍ക്കും സ്പെഷല്‍ ട്രെയിനുകള്‍ക്കും സബര്‍ബന്‍ അല്ലാത്ത മെമു, ഡെമു സര്‍വീസുകള്‍ക്കും നിരക്കു വര്‍ധന ബാധകമാണ്.
3012 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിസാമുദീന്‍-തിരുവനന്തപുരം യാത്രയ്ക്കു 121 രൂപ അധികം നല്‍കേണ്ടിവരും. 2014-15-ലാണു റെയില്‍വേ ഇതിനു മുന്‍പ് യാത്രക്കൂലി കൂട്ടിയതെന്നു മന്ത്രാലയം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക